പൊടിയടിച്ച് ടൂറിസ്റ്റ് ബസുകൾ
കൊല്ലം: കൊവിഡിൽ കുരുങ്ങി ഓട്ടം നിലച്ച് ടൂറിസ്റ്റ് ബസുകൾ ഷെഡിൽ കയറിയിട്ട് ഒന്നര വർഷം. 2020 മാർച്ചിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതെങ്കിലും ജനുവരി മുതൽ സർവീസുകൾ നിലച്ചിരുന്നു.
ബാങ്ക് ലോണെടുത്തും മറ്റും വാഹനങ്ങൾ വാങ്ങിയവരാണ് ഉടമകളിൽ അധികവും. രണ്ടാം തരംഗത്തിൽ മോറട്ടോറിയമോ വായ്പാ ഇളവോ ലഭിക്കാതെ പ്രതിമാസം ഭീമമായ തുക കണ്ടെത്താനാകാതെ കടക്കെണിയിലാണ് ഉടമകൾ. ഇവരിൽ ചിലർ വാഹനം വിൽക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ചിലർ വാങ്ങാൻ തയാറായെങ്കിലും തുശ്ചമായ വിലയ്ക്കാണ് താത്പര്യം കാട്ടുന്നത്. ത്രൈമാസ നികുതിയിൽ ഇളവ് വരുത്തുന്നതിന് ആർ.ടി ഓഫീസിൽ ജി. ഫോം നൽകിയെങ്കിലും ബാങ്കുകളിൽ നിന്ന് ഇളവോ വായ്പാ കാലാവധി നീട്ടി നൽകലോ വേണമെന്ന ആവശ്യം ശക്തമാണ്.
അർദ്ധപട്ടിണിയിൽ തൊഴിലാളികൾ
മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന തൊഴിലാളികളും പട്ടിണിയിലാണ്. രാമൻകുളങ്ങര ഇളങ്കത്ത് ക്ഷേത്രത്തിനടുത്തുള്ള ഒരു ബസ് ഡ്രൈവറും കുടുംബവും വാടകവീട്ടിൽ നിന്ന് കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. തരക്കേടില്ലാത്ത വരുമാനമുണ്ടായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ചിലർ ഇപ്പോൾ കണ്ടാൽ തിരിഞ്ഞുനോക്കില്ലെന്ന് നിറകണ്ണുകളോടെ ഇദ്ദേഹം പറയുന്നു.
പരിഹാരമില്ലാതെ ഇളവുകൾ
1. ബാങ്ക് വായ്പയ്ക്ക് പലിശയിനത്തിൽ നഷ്ടം
2. രണ്ടാം തരംഗത്തിൽ മോറട്ടോറിയം നൽകിയില്ല
3. ടാക്സ് അടവിന് സമയം നൽകിയെങ്കിലും ഇളവില്ല
4. ക്ഷേമനിധി ഇളവില്ല
5. ഇൻഷ്വറൻസ് ഇളവും കാലാവധി നീട്ടലും ഉണ്ടായില്ല
കൂടുതൽ യാത്ര ലഭിച്ചിരുന്നത്
1. ആഗസ്റ്റ് മുതൽ ജനുവരി വരെയുള്ള വിവാഹം
2. നവംബർ- ഫെബ്രുവരി മാസങ്ങളിലെ സ്‌കൂൾ, കോളേജ് വിനോദയാത്ര
3. നവംബർ- ഏപ്രിൽ വരെയുള്ള തീർത്ഥാടനം
ബാദ്ധ്യതയാകുന്നത്
ത്രൈമാസ ടാക്സ്: 35,000 - 45,000 രൂപ (സീറ്റ് എണ്ണം അനുസരിച്ച്)
ക്ഷേമനിധി: 2,500
ഇൻഷ്വറൻസ് (പ്രതിവർഷം): 60,000 - 1 ലക്ഷം (വാഹനത്തിന്റെ പഴക്കം അനുസരിച്ച്)
''
സർവീസ് നിലച്ചതോടെ ഭീമമായ സാമ്പത്തിക ബാദ്ധ്യതയിലാണ്. ഇരുപത് വർഷമായി ഈ മേഖലയിലാണ് തൊഴിലെടുക്കുന്നത്. സർക്കാർ അടിയന്തര ഇടപെടൽ നടത്തണം.
നിയാസ്, ടൂറിസ്റ്റ് ബസ് ഡ്രൈവർ
''
വാഹനങ്ങൾ കൂടുതൽ കാലം നിറുത്തിയിട്ടാൽ അറ്റകുറ്റപണികൾക്ക് ഭീമമായ തുകയാണ് ചെലവാകുന്നത്. സാമ്പത്തിക ബാദ്ധ്യത വർദ്ധിച്ചു. വരുമാനം ലഭിക്കുന്നില്ല.
സുരേഷ്, മാനേജർ, രമണൻ ട്രാവത്സ്, വെള്ളയിട്ടമ്പലം
''
മേഖലയ്ക്ക് ഇളവുകൾ നൽകിയാലും സർവീസുകൾ സാധാരണ നിലയിലാകാൻ ഒരുവർഷമെങ്കിലും വേണ്ടിവരും. വ്യവസായം സംരക്ഷിക്കാൻ സർക്കാർ നടപടി വേണം.
രഞ്ജിത്ത് രവീന്ദ്രൻ, ഉദയ ടൂർസ് ആൻഡ് ട്രാവത്സ്, കടപ്പാക്കട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |