SignIn
Kerala Kaumudi Online
Saturday, 27 April 2024 6.03 AM IST

ക്വാറിയിൽ പൊട്ടിത്തെറിച്ചത് തീവ്ര സ്‌ഫോടകവസ്തു?

police
സ്ഫോടനം നടന്ന വാഴക്കോട് ക്വാറിയിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

തൃശൂർ: മുള്ളൂർക്കര ക്വാറിയിൽ വെടിമരുന്നല്ല, അതിശക്തമായ സ്‌ഫോടക വസ്തുവാണെന്ന സൂചനകളെ തുടർന്ന് അന്വേഷണം ആഴത്തിൽ നടത്താൻ പൊലീസ്. സ്‌ഫോടക വസ്തുക്കൾ എത്തിയതെങ്ങനെയെന്നും വെടിമരുന്ന് ഉപയോഗിച്ചത് എന്തിനെന്നുമുളള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ശ്രമം.

പാറമടയിൽ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളല്ല ഇവിടെ പൊട്ടിത്തെറിച്ചതെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.

ഒന്നര വർഷത്തോളമായി പ്രവർത്തിക്കാതെ കിടക്കുന്ന ക്വാറിയാണെന്നാണ് പറയുന്നത്. 2017 ഡിസംബറിൽ, സബ് കലക്ടറായിരുന്ന രേണുരാജ് നേരിട്ടെത്തി പരിശോധന നടത്തിയതോടെ, നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നതാണെന്ന് കണ്ടെത്തി പൂട്ടിച്ചിരുന്നു. അന്ന് വൻതോതിൽ ജലാറ്റിൻ സ്റ്റിക്കുകളും വെടിമരുന്നുകളും പിടിച്ചെടുത്തിരുന്നു. പിന്നീട് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷമായി കൊവിഡ് ലോക്ക് ഡൗൺ സാഹചര്യത്തിൽ ക്വാറികളുടെ പ്രവർത്തനം നടക്കുന്നില്ല. നിർമ്മാണ സാമഗ്രികളുടെ വിതരണത്തിന് അനുമതിയുണ്ടായെങ്കിലും ഈ ക്വാറി പ്രവർത്തിച്ചിരുന്നില്ല. അത്തരത്തിലുളള പരിശോധനയും നടക്കുകയാണ്.


നിർവീര്യമാക്കാനുളള ശ്രമമോ?

സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുളള ശ്രമമായിരുന്നുവെന്ന നിഗമനത്തെ തുടർന്ന് ആ തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. പതിനഞ്ച് കിലോമീറ്റർ ചുറ്റളവിൽ വൻ ശബ്ദമുണ്ടായതാണ് ഇത്തരത്തിലുളള സംശയങ്ങൾക്ക് ഒരു കാരണം. ആശുപത്രിയിൽ കഴിയുന്നവരുടെ പരിക്കുകളുടെ സ്വഭാവവവും സംശയങ്ങൾ സാധൂകരിക്കുന്നു. മണ്ണിന് മുകളിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നതെന്ന് പറയുന്നു. എന്നാൽ, നാലരയടിയിലധികം ആഴമുള്ള കുഴി സ്‌ഫോടനത്തിന്റെ ഭാഗമായി രൂപപ്പെട്ടിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ കുഴിച്ചിട്ടതല്ലെന്നാണ് സൂചന. പാറമടയിൽ തൊട്ടികളിലാക്കി മീൻ വളർത്തുന്നുണ്ട്. സ്‌ഫോടനത്തിൽ ദുരൂഹതകളുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. എന്തായാലും കൃത്യമായ കാരണം കണ്ടെത്താൻ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കണം.

മൊഴികൾ പരസ്പരവിരുദ്ധം

പരിക്കേറ്റവരുമായി പൊലീസ് സംസാരിച്ചു. അവർ, പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയെന്ന് പൊലീസ് പറയുന്നു. ക്വാറിയിൽ മീനിന് തീറ്റ കൊടുക്കാൻപോയപ്പോൾ സ്‌ഫോടനം ഉണ്ടായെന്നും പഴയ സ്‌ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ പൊട്ടിയതാണെന്നും വ്യത്യസ്തമായ മൊഴികളാണ് ലഭിച്ചത്. ചുരുക്കത്തിൽ പാറ പൊട്ടിക്കാനല്ല സ്‌ഫോടക വസ്തു ഉപയോഗിച്ചതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ക്വാറിയുടെ തൊട്ടടുത്ത വീടിന്റെ ജനൽ ചില്ലുകൾ വരെ പൊട്ടിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്‌ഫോടന കാരണം വ്യക്തമാകൂ എന്നാണ് അധികൃതരുടെ വിശദീകരണം. കോൺഗ്രസ്, ബി.ജെ.പി. നേതാക്കളും സ്ഥലത്തെത്തിയിരുന്നു. രമ്യ ഹരിദാസ് എം.പിയും സ്ഥലം സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.