കൊച്ചി: ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഹോട്ടൽ മേഖലയെ അവഗണിച്ചതിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) പ്രതിഷേധിച്ചു. ടി.പി.ആർ 16 ശതമാനത്തിൽ താഴെയുള്ളിടങ്ങളിൽ പകുതി സീറ്റുകളിൽ ഇരുന്ന് കഴിക്കാൻ ഹോട്ടലുകൾക്ക് അനുമതി നൽകണമെന്ന് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
ആരാധനാലയങ്ങൾ തുറക്കാനും ഇൻഡോർ ഷൂട്ടിംഗുകൾക്കും അനുമതി നൽകിയെങ്കിലും ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കാത്തത് യുക്തിപരമല്ല. ബിവറേജസ് വില്പനശാലകളിലെ തിരക്ക് കാണാത്ത സർക്കാർ ഹോട്ടലുകളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഭക്ഷണം നൽകാൻ അനുവദിക്കാത്തത് നീതിനിഷേധമാണ്. ഭൂരിപക്ഷം ഹോട്ടലുകളും റെസ്റ്റോറന്റുകളും രണ്ടുമാസമായി അടഞ്ഞുകിടക്കുകയാണ്. പാഴ്സൽ മാത്രമായി തുറന്ന ഭൂരിപക്ഷം ഹോട്ടലുകളും നഷ്ടം താങ്ങാനാവാതെ അടച്ചു. കെട്ടിടവാടക, വെള്ളക്കരം, വൈദ്യുതിചാർജ്, ജി.എസ്.ടി., ബാങ്ക് വായ്പ തുടങ്ങിയ ബാദ്ധ്യതകൾ ഹോട്ടലുടമകൾ നേരിടുന്നു. പരിമിതമായെങ്കിലും പ്രവർത്തിക്കുവാൻ അനുവദിച്ചാലേ ഉടമകൾക്ക് പിടിച്ചുനിൽക്കുവാൻ സാധിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |