കോഴിക്കോട്: ക്വട്ടേഷൻ സംഘങ്ങളുടെ പോരിലേക്കും രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിലേക്കും നയിച്ച സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഈ രംഗത്തെ പ്രധാനിയെന്നു കരുതുന്ന കൊടുവള്ളി സ്വദേശി സൂഫിയാനെ കേന്ദ്രീകരിച്ചാണ്. കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ 1.11 കോടിയുടെ സ്വർണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഏല്പിച്ചിരുന്നത് സൂഫിയാനെയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായിൽ നിന്ന് കടത്തിയ സ്വർണം എയർ ഇന്റലിജൻസ് സംഘം പിടികൂടിയെന്നറിഞ്ഞതോടെ ഇയാൾ പെട്ടെന്നു വിമാനത്താവളത്തിൽ നിന്ന് സ്ഥലം വിടുകയായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് നിയന്ത്രിക്കുന്നതിൽ പ്രധാനിയാണ് സൂഫിയാനെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇയാൾ നേരത്തെ ഡി.ആർ.ഐ യുടെ ഒരു കേസ്സിൽ അറസ്റ്റിലായിരുന്നു.
മലപ്പുറം മൂർക്കനാട് സ്വദേശിയായ കാരിയർ മുഹമ്മദ് ഷഫീഖ് ( 23) വഴി സ്വർണം കടത്തിയത് കൊടുവള്ളിയിലേക്ക് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടത്തിന്റെ വിവരം ഇയാളിൽ നിന്ന് തന്നെ കണ്ണൂരിലെ സംഘത്തിന് ചോർന്നു കിട്ടിയിരുന്നതായും വ്യക്തമായി. ഷഫീഖിന്റെ ഫോൺ പരിശോധിച്ചതിൽ കൊടുവള്ളി സംഘത്തിനു പുറമെ മറ്റു ചില സംഘങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും പ്രത്യേക സംഘത്തിന് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |