കോഴിക്കോട് : സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഹോട്ടൽ മേഖലയെ അവഗണിച്ചതായി ആക്ഷേപം. ആരാധനാലയങ്ങൾ, ഇൻഡോർ ഷൂട്ടിംഗുകൾ എന്നിവയ്ക്കെല്ലാം ഇളവുകൾ അനുവദിച്ചപ്പോൾ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകാത്തതിൽ നിരാശയുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.
പൊതുഗതാഗതം അനുവദിച്ചതോടെ ബസുകളിൽ അടുത്തടുത്തിരുന്ന് യാത്രചെയ്യുന്നവർ ഹോട്ടലുകളിൽ കയറി അകന്നിരുന്ന് ഭക്ഷണം കഴിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ ഹോട്ടലുകളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിച്ച് ഭക്ഷണം നൽകുന്നതിനെ തടയുന്നത് സാമാന്യ നീതി നിഷേധം കൂടിയാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം ഹോട്ടലുകളും റസ്റ്റോറന്റുകളും രണ്ടു മാസത്തോളമായി അടഞ്ഞുകിടക്കുകയാണ് . പാർസൽ മാത്രമായി തുറന്ന ഭൂരിപക്ഷം ഹോട്ടലുകളും നഷ്ടം താങ്ങാനാവാതെ അടച്ചിട്ടു. കെട്ടിട വാടക , വെള്ളക്കരം, വൈദ്യുതി ചാർജ്, ജി.എസ്.ടി, ബാങ്ക് വായ്പ തുടങ്ങി നിരവധി ബാധ്യതകൾ ഹോട്ടലുടമകൾ നേരിടുന്നു. പരിമിതമായെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കുവാൻ അനുവദിച്ചാൽ മാത്രമേ ഹോട്ടൽ ഉടമകൾക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കൂ. ടി.പി.ആർ നിരക്ക് താഴെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ഇരിപ്പിടങ്ങളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ അനുവധിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജയപാലും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |