കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ പ്രൈവറ്റ് റൂമുകളിലും സ്യൂട്ടുകളിലും അഡ്മിറ്റാകുന്നവർക്കുള്ള ചികിത്സാ നിരക്ക് നിശ്ചയിക്കാൻ ആശുപത്രി അധികൃതരെ അനുവദിക്കുന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ജൂൺ 30 വരെ ഹൈക്കോടതി തടഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിച്ച് നേരത്തെ ഉത്തരവ് ഇറക്കിയ സർക്കാർ ഇത്തവണ പ്രശ്നങ്ങളുണ്ടാക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ വിമർശിച്ചു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിച്ച ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ റിവ്യൂ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
മറ്റു രോഗങ്ങളുള്ളവർക്ക് കൊവിഡ് ചികിത്സ നൽകുന്നതിനുള്ള നിരക്കിനെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ലെന്നും ഇവരെ സർക്കാർ നിശ്ചയിച്ച നിരക്കിൽ നിന്ന് ഒഴിവാക്കണമെന്നും സ്വകാര്യ ആശുപത്രികളുടെ അഭിഭാഷകൻ വാദിച്ചു. ഈ പ്രശ്നങ്ങളെല്ലാം പരിഗണിച്ച് ഉചിതമായ നിലപാടെടുക്കാൻ ഒരാഴ്ച സമയം വേണമെന്ന് സർക്കാർ അഭിഭാഷകനും ആവശ്യപ്പെട്ടു.
നിരക്ക് സംബന്ധിച്ച് സർക്കാർ മേയ് പത്തിന് പുറപ്പെടുവിച്ച ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് സ്യൂട്ടുകളിലും പ്രൈവറ്റ് റൂമുകളിലും കൊവിഡ് ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് ഈടാക്കേണ്ട നിരക്ക് ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന് സർക്കാർ ജൂൺ 16ന് ഉത്തരവിറക്കിയത്.
ഹൈക്കോടതി വിധിയിൽ നിന്ന്
റൂമുകളിലും സ്യൂട്ടുകളിലും ചികിത്സയിലുള്ളവരിൽ നിന്ന് തോന്നിയ നിരക്ക് ഈടാക്കാനിടയുണ്ട്. നഴ്സിംഗ് ചാർജ്ജ്, ഡോക്ടേഴ്സ് ചാർജ്ജ്, താമസച്ചെലവ് തുടങ്ങിയ നിരക്കുകളും തീരുമാനിക്കാമെന്നാകും. ഇത് കൊവിഡ് ചികിത്സാനിരക്ക് നിയന്ത്രിച്ച മുൻ ഉത്തരവിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തകർക്കും. കൊവിഡ് ബാധിച്ചു അടിയന്തര ചികിത്സ തേടി മറ്റു ഗതിയില്ലാതെ സ്വകാര്യ ആശുപത്രികളിലെത്തുന്ന സാധാരണക്കാർക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല.
കൂടുതൽ പറയാനുണ്ടെങ്കിലും ശരിയായരീതിയിൽ കാര്യങ്ങൾ വിലയിരുത്താൻ സർക്കാരിന് ഒരവസരം നൽകേണ്ടതിനാൽ കൂടുതൽ പറയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |