സതാംപ്ടൺ : ന്യൂസിലാൻഡിനെതിരായ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗിൽ തകർന്ന ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് തോൽവി. രണ്ട് ദിവസത്തോളം മഴ കവർന്നതിനാൽ റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ 170 റൺസിന് ആൾഔട്ടായതോടെയാണ് ഇന്ത്യയ്ക്ക് കുരുക്ക് മുറുകിയത്. 139 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസ് വിക്കറ്റ് രണ്ട് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 217 റൺസിന് ആൾഔട്ടായപ്പോൾ കിവീസ് 249 റൺസടിച്ചിരുന്നു.
ഇന്നലെ 64/2 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തന്നെ തിരിച്ചടിയേറ്റു. രാവിലത്തെ ആറാം ഓവറിന്റെ അഞ്ചാം പന്തിൽ കൈൽ ജാമീസൺ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ(13) പുറത്താക്കി.ബൗൺസ് ചെയ്ത പന്തിൽ വൈകി ബാറ്റ് വച്ച വിരാടിനെ വിക്കറ്റ് കീപ്പർ വാറ്റ്ലിംഗ് പിടികൂടുകയായിരുന്നു. തന്റെ അടുത്ത ഓവറിൽ ജാമീസൺ ചേതേശ്വർ പുജാരയെയും (15) പുറത്താക്കിയതോടെ ഇന്ത്യ വിരണ്ടു.ഫസ്റ്റ് സ്ളിപ്പിൽ റോസ് ടെയ്ലർക്ക് ക്യാച്ച് സമ്മാനിച്ച് പുജാര മടങ്ങിയതോടെ ഇന്ത്യ 72/4 എന്ന നിലയിലായി.
തുടർന്ന് ക്രീസിലൊരുമിച്ച അജിങ്ക്യ രഹാനെയും (15) റിഷഭ് പന്തും(41) ചേർന്ന് 100 കടത്തി.ടീം സ്കോർ 109ലെത്തിയപ്പോൾ രഹാനെയും മടങ്ങി. ബൗൾട്ടിന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകിയായിരുന്നു രഹാനെയുടെ മടക്കം. ഇതോടെ ലഞ്ചിന് മുന്നേ ഇന്ത്യ തകർന്നടിയുമോ എന്ന് ഭയന്നെങ്കിലും റിഷഭ് പന്തിന് കൂട്ടായി എത്തിയ രവീന്ദ്ര ജഡേജ (16)പിടിച്ചുനിൽക്കാൻ ശ്രമിച്ചു. 130/5 എന്ന സ്കോറിലാണ് ലഞ്ചിന് പിരിഞ്ഞത്.ലഞ്ചിന് ശേഷം ഒന്നൊന്നായി വിക്കറ്റുകൾ നിലം പൊത്തി.ജഡേജയെ വാഗ്നറും പന്തിനെയും അശ്വിനെയും (7)ബൗൾട്ടും മടക്കി അയച്ചു.ഇതോടെ ഇന്ത്യ 156/8 എന്ന നിലയിലായി.തുടർന്ന് ഷമിയും (13) ബുംറയും(0) സൗത്തിക്ക് കീഴടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടൻ വീണു. സൗത്തിക്ക് നാലുവിക്കറ്റും ബൗൾട്ടിന് മൂന്ന് വിക്കറ്റും ജാമിസണ് രണ്ടുവിക്കറ്റും ലഭിച്ചു.
അവസാന ഇന്നിംഗ്സിനിറങ്ങിയ കിവീസിന് ഓപ്പണർമാരായ ടോം ലതാമിന്റെയും (9), ഡെവോൺ കോൺവോയ്‌യുടേയും (19) വിക്കറ്റുകളാണ് നഷ്ടമായത്. രണ്ടുവിക്കറ്റികൾ വീണതോടെ ക്രീസിലൊരുമിച്ച കേൻ വില്യംസണും റോസ് ടെയ്ലറും പ്രതിരോധത്തിലേക്ക് വലിഞ്ഞു.തുടർച്ചയായി 31 പന്തുകളിൽ ഇവർ റൺസെടുത്തില്ല.എന്നാൽ പിന്നീട് ഇരുവരും താളത്തിലേക്ക് എത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |