ആലക്കോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ സാഹചര്യങ്ങൾ മുതലെടുത്ത് കൊള്ളയടിച്ച് വരുമാനം കൂട്ടുകയാണ് ചില തദ്ദേശ സ്ഥാപനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കംഫർട്ട് സ്റ്റേഷനുകളിൽ ഏകീകൃത നിരക്കാണ് സാധാരണ ഈടാക്കാറ്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കംഫർട്ട് സ്റ്റേഷനുകളിലെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. ഈ വരുമാനനഷ്ടം കുറക്കുന്നതിന് തോന്നിയപോലെ ചാർജ്ജ് വർദ്ധിപ്പിച്ചിരിക്കുകയാണ് നടത്തിപ്പുകാർ. അടുത്തകാലം വരെ മൂത്രമൊഴിക്കുന്നതിന് 2 രൂപയും കക്കൂസ് ഉപയോഗിക്കുന്നതിന് 3 രൂപയുമായിരുന്നു നിരക്ക്. എന്നാലിപ്പോൾ ഈ തുക വർദ്ധിപ്പിച്ച് യഥാക്രമം 3 രൂപയും 5 രൂപയുമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇരിട്ടി ബസ് സ്റ്റാന്റിനോട് ചേർന്നുള്ള കംഫർട്ട് സ്റ്റേഷനിൽ എത്തിയ യാത്രക്കാരൻ 2 രൂപ നൽകിയപ്പോൾ നിരക്ക് വർദ്ധിപ്പിച്ചെന്നും ഇപ്പോൾ 3 രൂപയാണ് വാങ്ങുന്നതെന്നും പറഞ്ഞതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. ഇങ്ങനെ തോന്നിയപോലെ ചാർജ്ജ് വർദ്ധിപ്പിക്കാൻ പാടുണ്ടോയെന്ന് ചോദിച്ചപ്പോൾ എല്ലായിടത്തും ചാർജ്ജ് വർദ്ധിപ്പിക്കുവാൻ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാർ തീരുമാനമെടുത്തിട്ടുണ്ടെന്നായിരുന്നു മറുപടി. എങ്കിൽ ആ തീരുമാനത്തിന്റെ രേഖ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ 2 രൂപ വാങ്ങി തർക്കം അവസാനിപ്പിക്കുകയായിരുന്നു നടത്തിപ്പുകാരൻ.
കാൽ നൂറ്റാണ്ട് മുമ്പ് 25 പൈസയായിരുന്നു മൂത്രമൊഴിക്കുന്നതിന് ചാർജ്ജായി വാങ്ങിയിരുന്നത്. പിന്നീടത് 50 പൈസയും കക്കൂസ് ഉപയോഗിക്കുന്നതിന് 1 രൂപയുമാക്കി. ടൗണുകൾ വികസിച്ചതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും പ്രാഥമിക ആവശ്യങ്ങൾക്ക് ടൗണുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ച് നാട്ടിലുടനീളം കംഫർട്ട് സ്റ്റേഷനുകൾ ആരംഭിക്കുകയുമായിരുന്നു. അടുത്തകാലത്ത് 1 രൂപയെന്നത് 2 രൂപയും 2 രൂപയെന്നത് 3 രൂപയാക്കിയും ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു. ഇപ്പോഴത്തെ വർദ്ധനവ് അന്യായമാണെന്നും യാതൊരു നിയന്ത്രണവുമില്ലാതെ പെട്രോളിന് വില വർദ്ധിപ്പിക്കുന്നതുപോലെ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാർ ജനങ്ങളെ കൊള്ളയടിക്കുന്നതിനെ നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |