വൈക്കം : കായലിൽ കക്കയില്ല. പ്രതിസന്ധിയിലായി കക്കാ വ്യവസായ തൊഴിലാളികൾ.
വേമ്പനാട്ട് കായലിൽ മല്ലി കക്ക നിക്ഷേപിക്കാത്തതും മല്ലി വാരിയെടുക്കുന്നതും പ്രതിസന്ധിക്ക് കാരണമാണ്. മല്ലി കക്ക വാരാൻ പാടില്ലെന്നാണ് നിയമം. മല്ലി കക്ക കൂടി വാരിയെടുത്താൽ കാലക്രമത്തിൽ കായലിൽ കക്ക ഇല്ലാതാകും. വിത്തെടുത്ത് കഴിക്കുന്ന അവസ്ഥയിലാണ് കായലിലെ കക്ക ഖനനം.
മുൻപ് പരമ്പരാഗത തൊഴിലാളികൾ മാത്രം ജോലി ചെയ്തിരുന്ന ഈ രംഗത്ത് ഇപ്പോൾ പുതുതായി നിരവധിപേർ കടന്നുവന്നിട്ടുണ്ട്. കൊവിഡ് മറ്റ് മേഖലകളിൽ തൊഴിൽ ഇല്ലാതാക്കിയതാണ് കക്ക വാരലിലേക്ക് അധികമായി ആളുകളെത്താൻ കാരണം. പരമ്പരാഗത മേഖലയിൽ നിന്നുള്ളതല്ലാത്തവർ വന്നപ്പോൾ മല്ലി കക്കയടക്കം വാരിയെടുക്കുന്ന സ്ഥിതിയായി. മല്ലി കക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പൊടി ഇറച്ചിക്ക് വിപണിയിൽ പ്രിയമേറിയതും വേമ്പനാട്ടുകായലിൽ കക്കയുടെ വളർച്ചയ്ക്ക് ഭീഷണിയായി.
വേമ്പനാട്ടുകായലിൽ വൈക്കം, ടി.വി.പുരം, തണ്ണീർമുക്കം ഭാഗങ്ങളിൽ കക്ക വാരി ഉപജീവനം നടത്തിയിരുന്ന നിരവധി പേർ കക്ക കുറഞ്ഞതോടെ കൊച്ചി കായലിൽ തൊഴിൽ തേടി പോകുന്നുണ്ട്.
'കക്ക വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ മുൻകാലങ്ങളിലെ പോലെ കായലിൽ കക്ക നിക്ഷേപിക്കുകയും മല്ലി കക്കാ വാരുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് കക്കാക്ഷാമത്തിന് പരിഹാരം.'
സാബു കുളത്തിങ്കൽ, കക്കാവാരൽ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |