ന്യൂഡൽഹി: അതിർത്തി നിർണയ പ്രക്രിയ ഉടൻ പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയ ശേഷം ജമ്മുകാശ്‌മീരിന് സംസ്ഥാന പദവി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ ഉറപ്പ് നൽകി. ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള പരിഷ്കാരങ്ങളാകും സംസ്ഥാനത്ത് നടപ്പാക്കുക. ജമ്മുകാശ്‌മീർ വിഷയത്തിൽ രാഷ്‌ട്രീയ കക്ഷികൾക്കിടയിൽ ഭിന്നതകളുണ്ടെങ്കിലും രാജ്യ താത്പര്യത്തിനായും സംസ്ഥാനത്തെ ജനതയുടെ നന്മയ്ക്കു വേണ്ടിയും പ്രവർത്തിക്കണം. 'ഡൽഹിയിലേക്കുള്ള ദൂരവും ഹൃദയത്തിലെ ദൂരവും' ഇല്ലാതാക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കാനും അഭ്യർത്ഥിച്ചു.
സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ നടന്ന യോഗത്തിൽ സംസ്ഥാനത്ത് ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും ഉറപ്പാക്കാനുള്ള നടപടികളോട് സഹകരിക്കുമെന്ന് എല്ലാവരും ഉറപ്പു നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതിർത്തി നിർണയവും തിരഞ്ഞെടുപ്പും സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ അനിവാര്യമാണെന്ന് നേതാക്കളെ ധരിപ്പിച്ചതായും ഷാ പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്താനാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടത്.
അതിർത്തി നിർണയത്തിനായി രൂപീകരിച്ച റിട്ട.ജസ്റ്റിസ് രഞ്ജനാ പ്രകാശ് ദേശായ് കമ്മിഷൻ എല്ലാ നേതാക്കളുമായും ചർച്ച നടത്തുമെന്നും കേന്ദ്രം അറിയിച്ചു. കമ്മിഷന്റെ മുൻ യോഗങ്ങൾ നേരത്തെ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പ്രത്യേക അജണ്ടയില്ലാതെ തുടങ്ങിയ യോഗം മൂന്നുമണിക്കൂറോളം നീണ്ടു. എട്ട് പ്രമുഖ പാർട്ടികളുടെ 14 നേതാക്കൾ പങ്കെടുത്തു. 2019 ആഗസ്റ്റിൽ പ്രത്യേക അധികാരങ്ങൾ റദ്ദാക്കി ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച ശേഷം ആദ്യമായാണ് കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്, ജമ്മുകാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്‌ദുള്ള, ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), ഗുലാം നബി ആസാദ് (കോൺഗ്രസ്), മെഹബൂബാ മുഫ്തി (പി.ഡി.പി), രവീന്ദർ റെയ്ന, നിർമ്മൽ സിംഗ് (ബി.ജെ.പി), സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഗുലാം അഹമ്മദ് മിർ, മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.എം), അൽതാഫ് ബുഖാരി (അപ്നി പാർട്ടി) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി
സർവകക്ഷി യോഗം ജമ്മുകാശ്മീരിൽ വികസനവും പുരോഗതിയും ഉറപ്പാക്കാനുള്ള സുപ്രധാന ചവിട്ടു പടി. താഴെതട്ടുമുതൽ ജനാധിപത്യം ഉറപ്പാക്കും. ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
ഒമർ അബ്ദുള്ള(നാഷണൽ കോൺഫറൻസ്, മുൻ മുഖ്യമന്ത്രി )
2019 ആഗസ്റ്റിൽ നടന്നത് അംഗീകരിക്കാനാകില്ല. റദ്ദാക്കിയ അധികാരങ്ങൾ തിരികെ വേണം. എന്നാൽ നിയമംകൈയിലെടുക്കില്ല. കോടതിയിൽ പൊരുതും. കേന്ദ്രം വിശ്വാസ ലംഘനം നടത്തി.
ഗുലാം നബി ആസാദ്(കോൺഗ്രസ് നേതാവ്, ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി)
സംസ്ഥാന പദവി, തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കുക, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം നടപ്പാക്കുക, വീട്ടു തടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കുക അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചു. 370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടു.
മെഹബൂബാ മുഫ്തി(പി.ഡി.പി നേതാവ്, മുൻ മുഖ്യമന്ത്രി)
പ്രത്യേക അധികാരം റദ്ദാക്കിയ രീതിയോട് സംസ്ഥാന ജനതയ്ക്കുള്ള രോക്ഷം പ്രധാനമന്ത്രിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |