മഞ്ചേരി: കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട ബന്ധുക്കളായ നാലു വിദ്യാർത്ഥിനികളിൽ മൂന്നുപേർ മുങ്ങിമരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ആനക്കയം പന്തല്ലൂർ തോട്ടാശേരി കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇഫ്‌റത്ത് (19), ഹുസൈന്റെ സഹോദരൻ തോട്ടാശേരി അബ്ദുറഹ്മാന്റെ മകൾ ഫാത്തിമ ഫിദ (13), ബന്ധുവീട്ടിൽ വിരുന്നെത്തിയ നെല്ലിക്കുത്ത് വെള്ളുവങ്ങാട് കൊണ്ടോട്ടി വീട്ടിൽ അൻവറിന്റെ മകൾ ഫസ്മിയ ഷെറിൻ (16) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ പന്തല്ലൂർ പാലിയംകുന്നത്ത് അബ്ദുള്ളക്കുട്ടിയുടെ മകൾ അൻഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി. മരിച്ച ഫാത്തിമ ഫിദയുടെ പിതാവ് അബ്ദുറഹ്മാന്റെ കൺമുന്നിൽ വച്ചാണ് സംഭവം. മകളടക്കമുള്ളവരെ രക്ഷിക്കാൻ അബ്ദുറഹ്മാൻ ശ്രമിച്ചെങ്കിലും തലനാരിഴ വ്യത്യാസത്തിൽ പരാജയപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ മില്ലുംപടിയിലെ കടവിലാണ് സംഭവം. അബ്ദുറഹ്മാനോടൊപ്പമാണ് ബന്ധുക്കളായ കുട്ടികളുടെ എട്ടംഗസംഘം കുളിക്കാനെത്തിയത്. അഞ്ചുമുതൽ 19 വരെ പ്രായത്തിലുള്ളവരായിരുന്നു കുട്ടികൾ. കുട്ടിക്കാലം മുതൽ കാണുന്ന കടലുണ്ടിപ്പുഴയുടെ രൗദ്രഭാവം മനസിലാക്കാൻ കുട്ടികൾക്കോ അബ്ദുറഹ്മാനോ ആയില്ല. പുഴയിലിറങ്ങിയ നാലുകുട്ടികളും ശക്തമായ ഒഴുക്കിൽപ്പെട്ടു. കരയിൽ നിന്നിരുന്ന അബ്ദുറഹ്മാൻ പുഴയിലേക്ക് ചാടി മകളടക്കമുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളി കേട്ടെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. നാട്ടുകാരനായ ഷാഫിയാണ് മുങ്ങിത്താഴ്ന്ന് മരണത്തോട് മല്ലിടുകയായിരുന്ന അൻഷിദയെ രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. അരക്കിലോമീറ്ററോളം അപ്പുറമാണ് രണ്ടുകുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. ഫസ്മിയ ഷെറിന്റെ മൃതദേഹം രാത്രിയോടെ ലഭിച്ചു.
മൃതദേഹങ്ങൾ ഇന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഉച്ചയോടെ പന്തല്ലൂർ ജുമ മസ്ജിദിൽ ഖബറടക്കും.
മരിച്ച ഫാത്തിമ ഇഫ്റത്തിന്റെ മാതാവ് സീനത്ത്. സഹോദരങ്ങൾ : ഹുദാപർവ്വീൻ, അഫ്ത്താബ്, ഷഹദിയ. ഫസീലയാണ് മരിച്ച ഫാത്തിമ ഫിദയുടെ മാതാവ്. സഹോദരങ്ങൾ : ഫാത്തിമ ഹിബ, ചിസ്ത്തി, ഫാത്തിഹ്.
മരിച്ച ഫാത്തിമ ഫിദ പന്തല്ലൂർ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഫാത്തിമ ഇഫ്റത്ത് മങ്കട ജെംസ് കോളേജിൽ ബി.എസ് സി രണ്ടാംവർഷ വിദ്യാർത്ഥിനിയും. എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് പന്തല്ലൂർ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ഫസ്മിയ ഷെറിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |