കൊല്ലം: വിക്ടേഴ്സ് ചാനൽ വഴി നടക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ വീട്ടിൽ ടി.വിയും ഓൺലൈൻ പഠനത്തിന് കമ്പ്യൂട്ടറോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ആരംഭിച്ച ജില്ലയിലെ പൊതു പഠന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതം.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശമായതാണ് പ്രശ്നം. നിയന്ത്രണങ്ങളില്ലാത്ത പ്രദേശങ്ങളിലെ പല കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾ എത്തുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്ഥിരീകരിക്കുന്നു.
ജില്ലയിൽ 1,900 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ - ഓൺലൈൻ പഠന സൗകര്യങ്ങളില്ലെന്നാണ് പുതിയ കണക്ക്. ഇവർക്കായി 233 പൊതുപഠന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ പകുതിയോളം കഴിഞ്ഞ അദ്ധ്യയന വർഷം ആരംഭിച്ചവയാണ്. ഇവയിൽ 48 കേന്ദ്രങ്ങളിൽ മാത്രമാണ് പ്രദേശത്തെ ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത കുട്ടികളെത്തി വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളിൽ പങ്കെടുക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത മേഖലകളിലെ കുട്ടികളെ പൊതുപഠന കേന്ദ്രങ്ങളിൽ എത്തിക്കാൻ വരും ദിവസങ്ങളിൽ ഊർജ്ജിതമായ ശ്രമം ഉണ്ടാകുമെന്നാണ് സൂചന.
പട്ടികവർഗ വിദ്യാർത്ഥികൾക്ക്
സ്കൂളുകളിലെ ലാപ്പും ടാബും
ഓൺലൈൻ പഠന സൗകര്യമില്ലാത്ത പട്ടികവർഗ വിദ്യാർത്ഥികൾക്ക് കൈറ്റ് വഴി സ്കൂളുകൾക്ക് നൽകിയ ലാപ്ടോപ്പും ടാബുകളും നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിട്ടു. ഇന്റർനെറ്റ് ലഭ്യമാക്കാനും നിർദ്ദേശമുണ്ട്. സ്കൂളുകളിലെ ലാപ്ടോപും ടാബുകളും ഇന്റർനെറ്റ് ലഭ്യതയ്ക്കുള്ള ഗാഡ്ജെറ്റുകളും പര്യാപ്തമല്ലെങ്കിൽ ഇവ തദ്ദേശ സ്ഥാപനങ്ങൾ പട്ടികവർഗ ഉപപദ്ധതി അല്ലെങ്കിൽ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിനൽകണം. ദാരിദ്രയ രേഖയ്ക്ക് താഴെയുള്ള കുട്ടികൾക്ക് ഈ അദ്ധ്യയന വർഷത്തേക്ക് ഇന്റർനെറ്റ് ചാർജ് ചെയ്തും നൽകണം. മൂന്നുനേരം ഭക്ഷണം ലഭ്യമല്ലാത്ത ഈ വിഭാഗത്തിലെ കുട്ടികൾക്ക് സാമൂഹിക അടുക്കളയിൽ നിന്ന് ആഹാരം ഉറപ്പാക്കണം.
ചുമതലക്കാർക്ക് നിസംഗത
നിലവിൽ ഓരോ പഠന കേന്ദ്രത്തിന്റെയും ചുമതലക്കാരായി സമീപത്തെ ഹെഡ്മാസ്റ്റർമാരെ വാക്കാലാണ് അധികൃതർ ചുമതലപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ചുമതലക്കാർ കാര്യക്ഷമായി ഇടപെടുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ ഓരോ കേന്ദ്രത്തിനും ഔദ്യോഗികമായി ചുമതലക്കാരെ നിശ്ചയിച്ച് സർക്കുലർ പുറപ്പെടുവിച്ചേക്കും.
പലിശരഹിത വായ്പ
1. ഫോൺ വാങ്ങാൻ പതിനായിരം രൂപ പലിശ രഹിത വായ്പ
2. നൽകുന്നത് സഹകരണ ബാങ്കുകൾ
3. സഹകരണ വകുപ്പ് ഉത്തരവിറക്കി
4. ഓരോ ബാങ്കിനും അഞ്ച് ലക്ഷം രൂപ ചെലവാക്കാം
5. 24 ഗഡുക്കളായി തിരിച്ചടയ്ക്കണം
6. മൊബൈൽ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കണം
7. ജൂലായ് 31 ആണ് വായ്പയ്ക്കുള്ള അവസാന തീയതി
ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ: 1,900
പൊതുപഠന കേന്ദ്രങ്ങൾ 233
പ്രവർത്തിക്കുന്നത്: 48
''
തിങ്കളാഴ്ച മുതൽ പൊതുപഠന കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാകും. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ പി.ടി.എ, തദ്ദേശ സ്ഥാപനങ്ങൾ, മന്ത്രിമാർ, എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടായ ശ്രമം നടന്നുവരികയാണ്.
സുബിൻ പോൾ, ഡി.ഡി.ഇ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |