കൊച്ചി: ജി.സി.ഡി.എയിലെ 300 കോടിയുടെ അഴിമതി സംബന്ധിച്ച് ഓഡിറ്റ് വിഭാഗം ആറു വർഷം മുമ്പ് തെളിവുകൾ സഹിതം റിപ്പോർട്ട് നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ. ജി.സി.ഡി.എ മുൻ ചെയർമാനും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എൻ.വേണുഗോപാലിന്റെ ഭരണകാലത്താണ് ക്രമക്കേടുകൾ നടന്നത്. ചെയർമാൻ, സെക്രട്ടറി ആർ.ലാലു എന്നിവരുൾപ്പെടെ 16 പേരാണ് പ്രതികൾ. കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രം നൽകാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.
ജി.സി.ഡി.എയുടെ നഗരമദ്ധ്യത്തിലെ കണ്ണായ 17 സ്ഥലങ്ങൾ ചുളുവിലയ്ക്ക് വിറ്റഴിച്ച വകയിൽ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കേസ്. ഇതിൽ അഞ്ചു ഭൂമിക്കച്ചവടങ്ങളിൽ മാത്രമാണ് എഫ്.ഐ.ആർ ഇട്ടത്. ഈ സ്ഥലങ്ങൾ ഏറ്റെടുത്ത് റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് രണ്ടു വർഷം മുമ്പ് വിജിലൻസ് കത്തു നൽകിയിട്ടും ജി.സി.ഡി.എ അനങ്ങിയില്ല. സ്ഥലം വാങ്ങിയവരും കേസിൽ പ്രതികളാണ്.
നിയമം കാറ്റിൽപറത്തി
ഭവന, വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലം വികസിപ്പിക്കാൻ ജി.സി.ഡി.എയ്ക്ക് അനുമതിയുണ്ട്. എന്നാൽ ടൗൺ പ്ളാനിംഗ് നിയമം അനുസരിച്ച് സ്ഥലം വിൽക്കുന്നതിന് അവകാശമില്ല. അഥവാ വിൽക്കേണ്ടിവന്നാൽ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി 2012, 13 കാലത്ത് ഭൂമി വിറ്റുതുലച്ചു. ടെൻഡർ ഇല്ലാതെയായിരുന്നു സ്ഥലക്കച്ചവടങ്ങൾ.
വിവാദ ഇടപാടുകൾ
കടവന്ത്ര മാതാനഗറിൽ 49 സെന്റ് വിറ്റത്: സെന്റിന് 3 ലക്ഷം വച്ച്
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം അംബേദ്കർ സ്റ്റേഡിയത്തിലെ 32 സെന്റ് : 4 ലക്ഷം
പനമ്പള്ളി നഗറിൽ 17 സെന്റ്, തേവരയിൽ 25 സെന്റിന്റെ രണ്ടു പ്ളോട്ടുകൾ, : 4 ലക്ഷം
ഇത്തരത്തിൽ 17 ഭൂമി ഇടപാടുകളെ കുറിച്ചാണ് തദ്ദേശ വകുപ്പിലെ ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകിയത്
മറ്റ് അഴിമതികൾ
രാജേന്ദ്രമൈതാനത്തെ 4 കോടിയുടെ ലേസർ ഷോ
മനാശേരിയിലെ 6 കോടിയുടെ കൂടു മത്സ്യക്കൃഷി
കൊറിയൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച 90 ലക്ഷത്തിന്റെ രണ്ടു പാലങ്ങൾ
6 കോടിയുടെ കലൂർ മാർക്കറ്റ് നവീകരണം
കലൂർ കടവന്ത്ര റോഡിൽ മൂന്ന് കിലോമീറ്റർ ദൂരത്തിൽ 6 കോടിയുടെ ടാറിടൽ
10 കോടിയുടെ കലൂർ സ്റ്റേഡിയം നവീകരണ പദ്ധതി
സർക്കാർ കൂട്ടുനിൽക്കുന്നു
ജി.സി.ഡി.എയിലെ ക്രമക്കേടുകൾ ഓഡിറ്റിന്റേയും വിജിലൻസിന്റെയും പരിശോധനയിലാണെന്നും റിപ്പോർട്ട് ലഭ്യമാക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും വിവരാവകാശ പ്രകാരം നൽകിയ അന്വേഷണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ 11 ന് രേഖാമൂലം മറുപടി നൽകി. കുറ്റപത്രം നൽകാതെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ചെഷയർ ടാർസൻ
പരാതിക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |