ഉദുമ: കടൽക്ഷോഭത്തിന് ശമനമില്ലാതെ കൊവ്വൽ, കൊപ്പൽ, കാപ്പിൽ തീരപ്രദേശങ്ങൾ. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ പ്രതിഭാസം. വർഷങ്ങളുടെ ഇടയിൽ ഏക്കർ കണക്കിന് ഭൂമിയും നൂറുകണക്കിന് തെങ്ങുകളും കടലെടുത്തു കഴിഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ വർഷം കെ കുഞ്ഞിരാമൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ ചിലവിൽ മുന്നൂറ് മീറ്റർ നീളത്തിൽ ജിയോ ബാഗ് കടൽ ഭിത്തി നിർമ്മിച്ചെങ്കിലും മറ്റ് ഭാഗങ്ങളിൽ ഇപ്പോഴും ദുരിതത്തിന് ശമനമില്ല.
എന്നാൽ ശാശ്വതമായ പരിഹാരത്തിനായി ജന്മ ബീച്ച് മുതൽ കാപ്പിൽ ബീച്ച് വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടൽക്ഷോഭം ഈ വർഷവും രൂക്ഷമായതിനെത്തുടർന്ന് സ്ഥലം സന്ദർശിച്ച സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ പുത്തൻ സാങ്കേതിക രീതികൾ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന ഉറപ്പ് നൽകിയതിലാണ് ജനങ്ങളുടെ പ്രതീക്ഷ. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, മെമ്പർമാരായ ജലീൽ കാപ്പിൽ, സുധാകരൻ, ബീബി, നിർമ്മല, അശോകൻ, നാട്ടുകാരുടെ പ്രതിനിധിയായി രമേശ് കുമാർ കൊപ്പൽ, പീതാംബരൻ കൊപ്പൽ എന്നിവർക്കൊപ്പം വില്ലേജ്, കൃഷി ഓഫീസർമാരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |