കൊച്ചി: സ്വർണ ക്വട്ടേഷൻ സംഘം രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ സ്വർണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘത്തലവനായ കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്ന് സൂചന. തിങ്കളാഴ്ച ചോദ്യംചെയ്യലിന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഒാഫീസിൽ ഹാജരാകാൻ അർജുന് നോട്ടീസ് നൽകി.
ജൂൺ 21ന് പുലർച്ചെ കരിപ്പൂർ എയർപോർട്ടിൽ സ്വർണവുമായി പിടിയിലായ മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത 2.33 കിലോ സ്വർണം അർജുന് നൽകാനായി കൊണ്ടുവന്നതാണെന്ന് മൊഴി നൽകിയിട്ടുണ്ട്.
'മഞ്ഞുമലയുടെ അഗ്രം' മാത്രം
സ്വർണക്കടത്ത് സംഘങ്ങൾക്കുപുറമേ ഗുണ്ടാസംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് ഒാഫീസർ വിവേക് ഇന്നലെ അന്വേഷണത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'മഞ്ഞുമലയുടെ അഗ്രം' മാത്രമാണ് പുറത്തുവന്നതെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സ്വർണം കൊടുവള്ളി
സംഘത്തിനെന്ന് പൊലീസ്
അതേസമയം, കൊടുവള്ളിയിലെ സംഘത്തിന് നൽകാൻ കൊണ്ടുവന്ന സ്വർണമാണിതെന്നും മുഹമ്മദ് ഷഫീഖിനെ വശത്താക്കി സ്വർണം തട്ടിയെടുക്കാനാണ് അർജുൻ ശ്രമിച്ചതെന്നും അപകടം അന്വേഷിക്കുന്ന പൊലീസ് പറയുന്നു. അർജുൻ സ്വർണം തട്ടിയെടുത്തെന്ന് കരുതി ഇയാളെ പിന്തുടർന്ന ചെർപ്പുളശേരിയിലെ ക്വട്ടേഷൻ സംഘത്തിലെ അഞ്ചുപേരാണ് വാഹനാപകടത്തിൽ മരിച്ചത്. എന്നാൽ, കസ്റ്റംസ് ഇൗ വാദത്തെ എതിർക്കുന്നു. സ്വർണക്കടത്തിന്റെ ഇടനിലക്കാരൻ കാരിയറായ ഷഫീഖിനോട് സ്വർണം അർജുന് കൈമാറാൻ നിർദ്ദേശം നൽകിയിരുന്നു. കൊടുവള്ളിയിലെ സംഘത്തിനുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെങ്കിൽ അങ്ങനെ നിർദ്ദേശിച്ചതെന്തിനെന്നാണ് ചോദ്യം. അർജുനെ തിരിച്ചറിയാൻ ചിത്രവും ഇടനിലക്കാരൻ അയച്ചിരുന്നു. ഇൗ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സ്വർണക്കടത്തിൽ അർജുന് നിർണായക പങ്കുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നത്. ഇയാൾ ബുധനാഴ്ച രാവിലെയോടെയാണ് ഒളിവിൽപോയത്. വൈകിട്ടോടെ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഹാജരാകാൻ വീട്ടുകാർക്ക് നോട്ടീസ് നൽകി സംഘം മടങ്ങിയത്.
ഷഫീഖിനെ കസ്റ്റഡിയിൽ
ചോദിച്ച് കസ്റ്റംസ്
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിനെ പത്തുദിവസം കസ്റ്റഡിയിൽ വിട്ടു കിട്ടാൻ കസ്റ്റംസ് അന്വേഷണസംഘം എറണാകുളം അഡി. സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. ഇതു പരിഗണിക്കാനായി ഷഫീഖിനെ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറത്ത് റിമാൻഡിൽ കഴിയുകയാണ് ഷഫീഖ്. ഇയാളുടെ മൊബൈൽ കോൾലിസ്റ്റും മറ്റു നിരവധി രേഖകളും ശേഖരിച്ചിട്ടുണ്ടെന്നും ഇയാളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തെന്നും കസ്റ്റംസിന്റെ അപേക്ഷയിൽ പറയുന്നു. സ്വർണം നാട്ടിലെത്തിക്കാൻ 40,000 രൂപയും വിമാനടിക്കറ്റുമാണ് ഷഫീഖിന് വാഗ്ദാനം ചെയ്തിരുന്നത്. കസ്റ്റഡിയിൽ ചോദ്യംചെയ്താലേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |