തിരുവനന്തപുരം: വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ടുയാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. വസ്ത്രങ്ങൾക്കുള്ളിൽ രഹസ്യ അറയുണ്ടാക്കിയാണ് തമിഴ്‌നാട് സ്വദേശികളായ യാത്രക്കാർ സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരിൽ നിന്ന് അരക്കിലോ തൂക്കം വരുന്ന സ്വർണമാണ് പിടിച്ചെടുത്തത് . ഇവയ്ക്ക് വിപണിയിൽ 35.14 ലക്ഷം രൂപ വിലമതിക്കും.
കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ദമാമിൽ നിന്നെത്തിയ വിമാനത്തിലാണ് പ്രതികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് സ്വർണ ബിസ്കറ്റുകളും നാണയങ്ങളും മാലയും കണ്ടെടുത്തു. ഇവർക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി എത്തിയ തമിഴ്‌നാട് സ്വദേശി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തമിഴ്‌നാട് സേലം ഗംഗാവലി തമ്മാംപെട്ടി ഗാന്ധിനഗർ ദർഗ സ്ട്രീറ്റിൽ താമസിക്കുന്ന അബ്ദുൽ ഖാദറിന്റെ ഭാര്യ ജെറീന അബ്ദുൽ ഖാദറാണ് (38) വലിയതുറ പൊലീസിന്റെ പിടിയിലായത്. .ഫ്ലൈറ്റ് നമ്പർ 3L- 134 വിമാനത്തിൽ അബുദാബിയിലേക്ക് പോകാൻ വ്യാജ പാസ്പോർട്ടുമായി എത്തുകയായിരുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പരാതിയിൽ വലിയതുറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |