പാലക്കാട്: ഒന്നാംവിള നെൽകൃഷിയിൽ ആദ്യഘട്ട വളപ്രയോഗം കഴിഞ്ഞിട്ടും മഴ കനക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. വേനൽമഴ തിമർത്ത് പെയ്തതിനാൽ പൊടിവിത നടത്താറുള്ള പ്രദേശങ്ങളിൽ പോലും ഭൂരിഭാഗം കർഷകരും ഞാറ് നടുകയായിരുന്നു. നടീൽ ആരംഭിച്ചപ്പോൾ കർഷകരുടെ ആവശ്യപ്രകാരം മലമ്പുഴ ഡാം തുറന്ന് ഇടത് - വലതുകര കനാലുകൾ വഴി വെള്ളം ലഭ്യമാക്കിയിരുന്നു. ശേഷം മഴ ശക്തമായതോടെ അണക്കെട്ടിലെ ഷട്ടറുകൾ താഴ്ത്തി. നിലവിൽ മഴയും കനാൽ വെള്ളവും ഇല്ലാതെ കർഷകർ പ്രതിസന്ധിയിലാണ്.
കുഴൽമന്ദം, മാത്തൂർ, എരിമയൂർ, തേങ്കുറുശ്ശി, ചിറ്റൂർ, എലപ്പുള്ളി, നല്ലേപ്പിള്ളി എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ ഒന്നാംവിള നെല്ലുത്പാദനം ഗണ്യമായി കുറയുമെന്ന് കർഷകർ പറയുന്നു.
മഴയില്ലെങ്കിൽ പാടങ്ങൾ ഉണങ്ങും
ഇത്തവണ മകയിരം ഞാറ്റുവേല കൈവിട്ടു. തിരുവാതിര ഞാറ്റവേലയായിരുന്നു കർഷകരുടെ പ്രതീക്ഷ. പക്ഷേ, ആ പ്രതീക്ഷകളെയും കാറ്റുകൊണ്ടുപോകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. മഴ കുറഞ്ഞ് വെള്ളമില്ലാതായതോടെ അടിവളമിട്ട നെൽ ചെടികളെല്ലാം ഉണക്ക് ഭീഷണി നേരിടുകയാണ്.
രാജാമണി, കുനിശ്ശേരിയിലെ കർഷകൻ
തിരിച്ചടിയായി രാസവിള വിലവർദ്ധന
ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കുകയാണെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഇന്ധനവിലയെ തുടർന്ന് രാസവളങ്ങളുടെ വിലയും ക്രമാതീതമായ വർദ്ധിക്കുകയാണ്. മഴയില്ലാതെ ആശങ്കയിലായിരിക്കുന്ന കർഷകർക്കിത് വലിയ തിരിച്ചടിയാണ്. മുൻവർഷത്തെ അപേക്ഷിച്ച് രാസവളം ചാക്ക് ഒന്നിന് 80 മുതൽ 200 രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നത്. പൊട്ടാഷ് വളം 800 രൂപയിൽ നിന്ന് 1000 രൂപയായി ഉയർന്നു.
ഓരോ കമ്പനിയുടെ വളത്തിനും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഒരു ഏക്കറിന് 100 കിലോ വളം വേണ്ടിവരും. നിലവിലെ ഒന്നാംഘട്ട അടിവളത്തിനു പുറമെ ഇനി രണ്ടുതവണ മേൽവളവും ഇടണം. ഇതോടെ കർഷകർ ഏറെ ബുദ്ധിമുട്ടിലാകും. കേരളത്തിൽ വർഷംതോറും ഉത്പാദന ചെലവ് കൂടുകയണ്. ഇന്ധനവില വർദ്ധനവിനെ തുടർന്ന് ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവയുടെ വാടകയും ഗണ്യമായി ഉയരുകയാണ്. ഈ സഹാചര്യത്തിൽ ഉത്പാദന ചെലവ് പരിഗണിച്ച് ഒരു കിലോ നെല്ലിന്റെ സംഭരണ വില 35 രൂപയായി വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, ദേവൻ ചെറാപ്പൊറ്റ, ഡി.വിജയകുമാർ, എം.ജി.അജിത് കുമാർ, വി.സി.കണ്ണൻ, എം.അച്യുതൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |