എലിപ്പനി 6 മരണം, 150 രോഗികൾ
കൊച്ചി: ജില്ലയിൽ എലിപ്പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. കഴിഞ്ഞ വർഷം ഇതേ സമയത്ത് 85 പേർക്കാണ് എലിപ്പനി പിടിപെട്ടത്. എന്നാൽ ഇത്തവണ 150 പേർ രോഗബാധിതരായി. മുതിർന്ന മൂന്ന് പൗരൻമാരുൾപ്പെടെ ആറു പേർ മരിച്ചു. ശക്തമായ മഴയും വെള്ളക്കെട്ടും രോഗവ്യാപനത്തിന് കാരണമായതായി സംശയിക്കുന്നു. സ്വയംചികിത്സ കാര്യങ്ങൾ വഷളാക്കി. പനി മൂർച്ഛിച്ച് വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾക്ക് കേടു സംഭവിച്ചാണ് മരണം . മരിച്ചവരിൽ മൂന്ന് പേർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നു. ജില്ലയിൽ ആറു മലമ്പനി കേസുകളും റിപ്പോർട്ടു ചെയ്തു
വ്യാപകമായി ഡെങ്കിപ്പനിയും
ഡെങ്കിയിൽ കുറവ്
2020 : 1400 രോഗികൾ
2021 : 800 രോഗികൾ
ജൂൺ,ജൂലായ് മാസങ്ങളാണ് ഡെങ്കിപ്പനിയുടെ സീസൺ. മുൻ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ ജൂൺ 23 ന് 1400 രോഗികളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 800 ആയി കുറഞ്ഞു. രണ്ടു മരണങ്ങൾ സംഭവിച്ചു. തൃക്കാക്കര, അങ്കമാലി, കോതമംഗലം,കറുകുറ്റി,തിരുമാറാടി,കളമശേരി,ചേരാനെല്ലൂർ, കടമക്കുടി എന്നിവിടങ്ങളിലാണ് ഡെങ്കി റിപ്പോർട്ട് ചെയ്തത്.കൊച്ചി കോർപ്പറേഷനിൽ വൈറ്റില ജനത ഡെങ്കി ഹോട്ട് സ്പോട്ടായി തുടരുന്നു.മട്ടാഞ്ചേരി,കൊച്ചങ്ങാടി,കരുവേലിപ്പടി, എറണാകുളം നോർത്ത്, അയ്യപ്പൻകാവ്, പാലാരിവട്ടം എന്നിവിടങ്ങളിലും ഡെങ്കി വ്യാപകമാണ്.
ഡെങ്കി കേന്ദ്രമായി പൊലീസ് സ്റ്റേഷൻ
ആലുവ പൊലീസ് സ്റ്റേഷനിലെ എട്ടു പൊലീസുകാർക്ക് അടുത്ത സമയത്ത് ഡെങ്കി പിടിപെട്ടു. തൊണ്ടിയായി പിടിച്ചിട്ട വാഹനത്തിൽ കെട്ടികിടന്ന വെള്ളത്തിൽ മുട്ടയിട്ട് വളർന്ന ഡെങ്കികൊതുകുകളാണ് പൊലീസുകാർക്ക് രോഗം സമ്മാനിച്ചത്. പി.ഡബ്‌ള്യു.ഡി ഓഫീസിലെ വീപ്പകൾ, കെ.എസ്.ഇ.ബി ഓഫീസിന് പരിസരത്ത് സൂക്ഷിക്കുന്ന സാമഗ്രികൾ, സ്കൂളുകളിലെയും അടച്ചിട്ടിരിക്കുന്ന ഓഫീസുകളിലെയും ശൗചാലയത്തിലെ ബക്കറ്റുകൾ ഇതെല്ലാം കൊതുകുജന്യ കേന്ദ്രങ്ങളാകാൻ സാദ്ധ്യതയുണ്ട്. പകർച്ചവ്യാധി ഭീഷണി ഒഴിവാക്കുന്നതിനായി ലോക്ക് ഡൗണിന് ശേഷം പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും ഉൾഭാഗവും പരിസരപ്രദേശങ്ങളും ശുചീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
സ്വയംചികിത്സ വേണ്ടേ, വേണ്ടാ
പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കൊവിഡിൻറെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളുടെ കൂടെ ആയതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണ്. യഥാസമയത്ത് ചികിത്സ തേടുന്നത് രോഗം മാരകമാകുന്നതും മരണം സംഭവിക്കുന്നതും തടയും. വീടുകൾക്കുള്ളിൽ തന്നെ കെതുകിന്റെ ഉറവിടം കണ്ടെത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.കൊവിഡ് ബാധിച്ചവർക്ക് മറ്റ് പകർച്ചവ്യാധികൾ കൂടി ബാധിച്ചാൽ സ്ഥിതി ഗുരുതരമാവും.
ഡോ.വിനോദ് പൗലോസ്
ജില്ലാ സർവൈലൻസ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |