വാഷിംഗ്ടൺ: അമേരിക്കൻ സേന പിന്മാറ്റം പൂർണമായ ശേഷവും അഫ്ഗാനിസ്ഥാന് സഹായം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘനി, ദേശീയ അനുരഞ്ജന ഉന്നത സമിതി ചെയർമാൻ അബ്ദുല്ല അബ്ദുല്ല എന്നിവരുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ രാജ്യത്തിന്റെ ഭാവി ഇനി നിങ്ങളുടെ കൈയിലാണെന്നും ബൈഡൻ പറഞ്ഞു.
സൈനിക - സാമ്പത്തിക - രാഷ്ട്രീയ പിന്തുണ നൽകുമെന്നാണ് ബൈഡൻ അഫ്ഗാൻ നേതാക്കൾക്ക് ഉറപ്പ് നൽകിയത്.
ബൈഡന്റെ വാക്കുകളെ സ്വാഗതം ചെയ്ത ഘനി, തീരുമാനം ചരിത്രപരമാണെന്നും എല്ലാവർക്കും പുനർവിചിന്തനത്തിനുള്ള സമയമാണിതെന്നും പറഞ്ഞു. ഭീകരസംഘടനയായ താലിബാന്‍ ശക്തിപ്രാപിക്കുന്നതിനെ നേരിടാനാകുമെന്ന് ഘനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു.എസ് സൈന്യം പിന്‍വാങ്ങി ആറു മാസത്തിനകം അഫ്ഗാൻ സർക്കാർ താഴെ വീഴുമെന്ന യു.എസ് ഇന്റലിജന്‍സ് റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. ഇത്തരം പ്രവചനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ തന്നെ തെറ്റിയിട്ടുണ്ടെന്ന് ഘനി ചൂണ്ടിക്കാട്ടി.
സെപ്തംബർ 11ഓടെ അഫ്ഗാനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കാനാണ് ബൈഡന്റെ തീരുമാനം. ഇതോടെ, അഫ്ഗാനിലെ 20 വർഷത്തെ അമേരിക്കൻ സൈനിക ഇടപെടലിന് അവസാനമാകും. താലിബാൻ അതിക്രമങ്ങളിൽ ബൈഡന്‍ ഭരണകൂടം ആശങ്കയറിയിച്ചിട്ടുണ്ടെങ്കിലും സേനാ പിന്മാറ്റത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ നടപടികളിലേക്ക് കടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |