SignIn
Kerala Kaumudi Online
Friday, 26 April 2024 2.42 PM IST

കൊവിഡിലും പ്രതീക്ഷയോടെ പുതു കമ്പനികളുടെ ഉദയം

covid

കൊച്ചി: കൊവിഡ് കാലത്തും മികച്ച വളർച്ചാ സാദ്ധ്യതകളും വരുമാനവും ലക്ഷ്യമിട്ട് രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ടത് 1.47 ലക്ഷം കമ്പനികൾ. 2019-20നേക്കാൾ 43 ശതമാനം അധികമാണിതെന്ന് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി. 2019-20ൽ പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ തൊട്ടുമുൻവർഷത്തേക്കാൾ രണ്ടു ശതമാനം ഇടിവ് നേരിട്ടപ്പോഴാണ്, കൊവിഡ് കാലത്ത് പുതു കമ്പനികളുടെ എണ്ണം കുതിച്ചുയർന്നതെന്ന കൗതുകവുമുണ്ട്.

ആരോഗ്യവും സാമൂഹിക സേവനവും, കാർഷികം, വിദ്യാഭ്യാസം, മൊത്ത വ്യാപാരം, ചില്ലറ വ്യാപാരം, റിക്രിയേഷൻ, മലിനജല നിവാരണം, പൊതുശുചിത്വ നിലവാരം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ കമ്പനികളും കഴിഞ്ഞ സാമ്പത്തിക വർഷം രൂപീകരിക്കപ്പെട്ടത്. ആരോഗ്യവും സാമൂഹിക സേവനവും മേഖലയിൽ പുതു കമ്പനികളുടെ എണ്ണം ആറ് മടങ്ങ് വർദ്ധിച്ചു. കാർഷിക-കാർഷികാനുബന്ധ മേഖലയിൽ പുതുതായി പിറന്നത് 2019-20നേക്കാൾ ഇരട്ടി വർദ്ധിച്ച് 11,037 കമ്പനികളാണ്. വിദ്യാഭ്യാസ രംഗത്തെ പുതിയ കമ്പനികളുടെ എണ്ണം മൂന്നു മടങ്ങ് ഉയർന്നു. ഫുഡ് ആൻഡ് ബീവറേജസ് മേഖലയിലെ പുതിയ കമ്പനികളുടെ വർദ്ധന 68 ശതമാനം.

റിക്രിയേഷൻ, സ്‌പോർട്ടിംഗ് മേഖലയിൽ അഞ്ച് മടങ്ങ് വർദ്ധനയാണ് പുതിയ കമ്പനികളുടെ രജിസ്ട്രേഷനിലുണ്ടായത്. കൊവിഡ് പശ്ചാത്തലത്തിൽ, ഈ മേഖലയിൽ ഒട്ടേറെ ഓൺലൈൻ ബിസിനസ് മോഡലുകൾ പിറന്നതാണ് കരുത്തായത്. മലിനജല നിവാരണം, മാലിന്യസംസ്‌കരണം, പൊതുശുചിത്വ നിലവാര മേഖലയിൽ കൊവിഡ് കാലത്ത് പുതിയ കമ്പനികളുടെ എണ്ണമുയർന്നത് 10 മടങ്ങാണെന്ന പ്രത്യേകതയുമുണ്ട്. മൊത്ത, ചില്ലറ വ്യാപാര രംഗത്തെ പുതു കമ്പനികളുടെ എണ്ണവളർച്ച 30 ശതമാനമാണ്.

കൊവിഡ് കാലം പുതിയ ബിസിനസ് മേഖലകളിലേക്ക് ചുവടുവയ്ക്കാനും മികച്ച വരുമാനം സ്വന്തമാക്കാനുള്ള മികച്ച അവസരമായി ഒട്ടേറെപ്പേർ കണ്ടതാണ്, പുതിയ കമ്പനികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ഇന്ത്യൻ സ്‌കൂൾ ഒഫ് ബിസിനസിലെ ഫിനാൻസ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ശാശ്വത് അലോക് പറഞ്ഞു.

അതേസമയം ഗതാഗതം, ട്രാവൽ ഏജൻസികൾ, ഹോട്ടൽ, റെസ്‌റ്റോറന്റ്, ധനകാര്യ മേഖലകളിൽ പുതിയ കമ്പനികളുടെ എണ്ണമിടിഞ്ഞു. കൊവിഡും ലോക്ക്ഡൗണും മൂലം ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഈ മേഖലകളാണെന്നതാണ് ഇതിന് പ്രധാന കാരണം. 2020 ജൂലായ്-ഡിസംബർ കാലയളവിലാണ് കഴിഞ്ഞവർഷം പുതിയ കമ്പനികളിൽ മിക്കവയും രജിസ്‌റ്റർ ചെയ്‌തത്. പുതിയ കമ്പനികളിൽ 18 ശതമാനവും മഹാരാഷ്‌ട്രയിലാണ്. ഉത്തർപ്രദേശ് (10 ശതമാനം), ഡൽഹി (10 ശതമാനം), കർണാടക (എട്ട് ശതമാനം), തമിഴ്നാട് (ആറ് ശതമാനം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. മൊത്തം പുതിയ കമ്പനികളിൽ പകുതിയും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, COVID, NEW COMPANY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.