തിരുവനന്തപുരം: രണ്ടുവർഷമായി കേന്ദ്ര സർക്കാർ ഗ്രാന്റ് മുടങ്ങിയതോടെ കേരള ഹിന്ദി പ്രചാരസഭയുടെ പ്രവർത്തനം താളം തെറ്റുന്നു. കൊവിഡ് കാരണം കോഴ്സുകളിൽ പ്രവേശനവും പരീക്ഷകളും നടത്താനാവുന്നില്ല. അദ്ധ്യാപകർക്കുൾപ്പെടെ ശമ്പളം ഭാഗികമായും ഹിന്ദി പ്രചാരകർക്കുള്ള പെൻഷൻ പൂർണമായും മുടങ്ങി. വർഷത്തിൽ 50 ലക്ഷം രൂപ കേന്ദ്രസർക്കാർ ഗ്രാന്റായി നൽകിയിരുന്നത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നിലച്ചു.
സുഗമ ഹിന്ദി പരീക്ഷ, പ്രഥമ മുതൽ സാഹിത്യാചാര്യ വരെയുള്ള കോഴ്സുകൾ, ബി.എ, എം.എ, അദ്ധ്യാപക, വിവർത്തന കോഴ്സുകൾ തുടങ്ങിയവയാണ് നടത്തുന്നത്. കോഴ്സ് ഫീസ്, പുസ്തകങ്ങളുടെ വിൽപ്പന എന്നിവയാണ് പ്രധാന വരുമാന മാർഗം. കൊവിഡ് കാരണം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ചെലവുകൾക്കായി വായ്പയെടുത്ത് ഇപ്പോൾ ഒരു കോടിയോളം രൂപ കടത്തിലാണ്.
1934ലാണ് വഴുതക്കാട്ട് ഹിന്ദി പ്രചാരസഭ ആരംഭിച്ചത്. ഹിന്ദി പ്രചാരകർ തിരഞ്ഞെടുക്കുന്ന സമിതിയാണ് ഭരണം നടത്തുന്നത്. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രത്തിനു പുറമേ ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ ഉപകേന്ദ്രങ്ങളും ജില്ലാ കേന്ദ്രങ്ങളുമുണ്ട്. 110 സ്ഥിരം ജീവനക്കാർ. ഇപ്പോൾ പകുതി ശമ്പളമാണ് ലഭിക്കുന്നത്.
ദുരവസ്ഥ ഇങ്ങനെ
വർഷം നാൽപ്പത്തിനായിരത്തിലേറെ കുട്ടികൾ പഠിച്ചിരുന്നിടത്ത് കഴിഞ്ഞവർഷം ഓൺലൈനായി പങ്കെടുത്തത് നാലായിരംപേർ. ഈ വർഷം ഇതുവരെ കോഴ്സ് തുടങ്ങാനായില്ല.
സുഗമ ഹിന്ദി പരീക്ഷയിൽ ആറുലക്ഷം കുട്ടികൾ പങ്കെടുത്തിരുന്നിടത്ത് കഴിഞ്ഞവർഷം ഓൺലൈനായി പങ്കെടുത്തത് അൻപതിനായിരം പേർ.
ജൂണിൽ തുടങ്ങേണ്ട അദ്ധ്യാപക പരിശീലനകോഴ്സുകൾക്ക് അപേക്ഷകരില്ലാത്തതിനാൽ അപേക്ഷാതീയതി മുപ്പതുവരെ നീട്ടിയിരിക്കുകയാണ്
പ്രതിവർഷ വരുമാനം രണ്ടര- മൂന്നു കോടിയായിരുന്നത് ഇപ്പോൾ 36 ലക്ഷമായി
'' കോഴ്സുകൾക്ക് മുടക്കം വരാതെ മുന്നോട്ടു പോകാനാണ് ശ്രമം. ഈ അവസ്ഥയിൽ നിന്നു രക്ഷിക്കണമെന്നഭ്യർത്ഥിച്ച് ഭരണസമിതി കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്. സർക്കാരുകളുടെ സഹായത്തിന്റെ കാര്യത്തിൽ ശുഭ പ്രതീക്ഷയാണ്.
-ബി.മധു, സെക്രട്ടറി, കേരള ഹിന്ദി പ്രചാര സഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |