കൊല്ലം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി കുറയാത്ത 28 തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അധിക ജാഗ്രത ഏർപ്പെടുത്തി നിരക്ക് കുറയ്ക്കാൻ തീവ്രയജ്‌ഞവുമായി ജില്ലാ ഭരണകൂടം. 30ന് മുമ്പ് പ്രതിവാര ടി.പി.ആർ എട്ടിന് താഴെയെത്തിക്കുകയാണ് ലക്ഷ്യം.
നിരക്കിൽ കുറവ് രേഖപ്പെടുത്താത്ത പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനും നിരീക്ഷണം ഏർപ്പെടുത്തുന്നതിനും വിവിധ വകുപ്പ് മേധാവികളെ സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കേണ്ട ചുമതലയും ഇവർക്കായിരിക്കും.
സ്പെഷ്യൽ ഉദ്യോഗസ്ഥർക്ക് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന ക്രമീകരണങ്ങളും സഹായങ്ങളും ജില്ലാ മെഡിക്കൽ ഓഫീസർ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ തുടങ്ങിയവർ ലഭ്യമാക്കും. സ്‌പെഷ്യൽ ഓഫീസർമാരുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ വികസന കമ്മിഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നടപടികൾ
1. കൊവിഡ് പ്രതിരോധം ശക്തമാക്കും
2. വാക്സിനേഷൻ വേഗത്തിലാക്കും
3. ഗൃഹചികിത്സാ സൗകര്യമില്ലാത്ത രോഗികളെ ഡി.സി.സികളിലേക്ക് മാറ്റും
4. രോഗബാധിതർക്ക് ഭൗതിക സാഹചര്യം ഉറപ്പാക്കും
5. കർമ്മസേനയുടെ പ്രവർത്തനം വിലയിരുത്തും
6. ടി.പി.ആർ നിരക്കിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് പ്രതിദിന അവലോകനം
അധിക ജാഗ്രതയുള്ള പഞ്ചായത്തുകൾ
കുമ്മിൾ, അലയമൺ, തെക്കുംഭാഗം, തഴവ, പേരയം, കുണ്ടറ, ഇട്ടിവ, ചിതറ, തൊടിയൂർ, ഓച്ചിറ, പടിഞ്ഞാറേകല്ലട, പോരുവഴി, ആദിച്ചനല്ലൂർ, ചിറക്കര, വിളക്കുടി, വെട്ടിക്കവല, മേലില, വെളിയം, നെടുവത്തൂർ, മൈലം, പട്ടാഴി, ചവറ, പനയം, അഞ്ചൽ, പിറവന്തൂർ, മൺറോത്തുരുത്ത്, കിഴക്കേകല്ലട, പവിത്രേശ്വരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |