തിരുവനന്തപുരം: തലസ്ഥാന നഗര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ അവസാന ഘട്ടത്തിലക്ക്. ടൗൺ പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് കൗൺസിലർമാർക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമയം നൽകും. ഇതുകഴിഞ്ഞ് നഗരസഭ കൗൺസിൽ പാസാക്കിയാലേ പുതിയ മാസ്റ്റർ പ്ലാൻ നിലവിൽ വരികയുള്ളൂ. ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്ലാൻ 2040 വരെയുള്ളതാണ്.
2014ലെ മാസ്റ്റർ പ്ലാൻ പിൻവലിച്ചതോടെയാണ് പുതിയ മാസ്റ്റർപ്ലാൻ ജനപ്രതിനിധികളുടെ സഹകരണത്തോടെ തയ്യാറാക്കിയത്. വാർഡുതലത്തിൽ യോഗം വിളിച്ച് അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടാണ് കൗൺസിൽ അംഗീകരിക്കേണ്ടത്. പുതിയ കൗൺസിലർമാർക്ക് കൂടുതൽ എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സമർപ്പിക്കാനാണ് നിർദ്ദേശം.
എന്നാൽ നിർദ്ദേശങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയ കരടിൽ വീണ്ടും മാറ്റംവരുത്താൻ സാധിക്കുമോ എന്ന ആശങ്ക ടൗൺപ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥർക്കുണ്ട്. ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
എന്നാൽ വീണ്ടും അഭിപ്രായങ്ങൾ തേടി മാസ്റ്റർപ്ലാൻ നടപ്പാക്കുന്നത് നിരവധി സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് കൗൺസിലറായ തിരുമല അനിൽ പറഞ്ഞു.
മുൻപുണ്ടായിരുന്നത് 1986ൽ 52 വാർഡുകൾക്ക് വേണ്ടി തയ്യാറാക്കിയ മാസ്റ്റർ പ്ലാനാണ്. നഗരസഭ 100 വാർഡായതോടെയാണ് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിത്തുടങ്ങിയത്. സർക്കാർ ടൗൺ പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ പ്ലാൻ പക്ഷേ രൂക്ഷമായ എതിർപ്പുകളാണുണ്ടാക്കിയത്. കഴക്കൂട്ടം, കാട്ടായിക്കോണം പോലുള്ള ചില ഭാഗങ്ങളിൽ നിന്ന് വൻതോതിൽ സ്വകാര്യ സ്ഥലം ഏറ്റെടുക്കാനുള്ള നിർദ്ദേശത്തിനെതിരെ ശക്തമായ സമരങ്ങളുണ്ടായി. ഒടുവിൽ ആ മാസ്റ്റർ പ്ലാൻ സർക്കാർ പിൻവലിക്കുകയായിരുന്നു. തുടർന്ന് വികസന പ്രവർത്തനങ്ങൾക്കും കെട്ടിട നിർമ്മാണ അനുമതിക്കും കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വന്നപ്പോഴാണ് വിവാദ വിഷയങ്ങൾ ഒഴിവാക്കി വികസന നിയന്ത്രണ നിയമങ്ങൾ കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |