ആസ്റ്റർഡാം: യൂറോ പ്രീക്വാർട്ടറിന്റെ ഉദ്ഘാടന മത്സരത്തിൽ വേൽസിനെ മറുപടയില്ലാത്ത നാല് ഗോളുകൾക്ക് തരിപ്പണമാക്കി ഡെൻമാർക്ക് ഇത്തവണ ക്വാർട്ടറിൽ കടക്കുന്ന ആദ്യടീമായി. ഇരട്ടഗോളുമായി തിളങ്ങിയ യുവതാരം കാസ്പർ ഡോൾബർഗാണ് കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളെ വേൽസിനെ തകർത്ത് ഡെൻമാർക്കിന് ഗംഭീര ജയം നേടാൻ നിർണായക പങ്കുവഹിച്ചത്. ജൊവാക്കിം മേൽ, മാർട്ടിൻ ബ്രാത്ത്വെയ്റ്റ് എന്നിവരും ഡെൻമാർക്കിനായി ലക്ഷ്യം കണ്ടു. ഹാരി വിൽസൺ 90-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് വേൽസ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഡെൻമാർക്ക് രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോൾ വേൽസ് മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. തുടക്കം മുതൽ ഇരുടീമും ആക്രമണം ആസൂത്രണം ചെയ്താണ് കളിച്ചത്. 12-ാം മിനിട്ടിൽ വേൽസ് ലീഡെടുത്തെന്ന് തോന്നിച്ചെങ്കിലും ഗാരത് ബെയ്ലിന്റെ ലോംഗ് റേഞ്ചർ പോസ്റ്റിൽ ഉരുമ്മി പുറത്തേക്ക് പോയി.27-ാം മിനിട്ടിൽ വേൽസിനെ ഞെട്ടിച്ച് ഡെൻമാർക്ക് ലീഡെടുത്തു. ഡാംസ്ഗാർഡിന്റെ പാസിൽ നിന്നും ബോക്സിന് പുറത്ത് നിന്ന് ഡോൾബർഗ് എടുത്ത കർവിംഗ് ഷോട്ട് വേൽസ് ഗോളി വാർഡിനെ നിഷ്പ്രഭനാക്കി വലകുലുക്കുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ഡോൾബർഗ് ഡെൻമാർക്കിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. തുടർന്ന് കളിയവസാനിക്കാറാകവേ മേലും ബ്രാത്ത്വെയ്റ്റും നേടിയ ഗോളുകൾ ഡെൻമാർക്കിന്റെ വിജയമാർജിൻ ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |