തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ മുതലെടുത്താണ് കഞ്ചാവ് സംഘങ്ങൾ നഗരത്തിൽ വീണ്ടും സജീവമാകുന്നത്. പൊലീസ് പരിശോധന കുറഞ്ഞതും ഇവർക്ക് അനുഗ്രമായി. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ കൂടുതലായും കഞ്ചാവെത്തുന്നത്. ചെറിയ ക്വട്ടേഷൻ സംഘങ്ങളെ ഇടനിലക്കാരാക്കി അധികാരസ്ഥാനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് സൂചന.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കഞ്ചാവ് കേരളത്തിലുടനീളം ചെറുസംഘങ്ങളെ ഉപയോഗിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇന്നലെ മാത്രം പിടികൂടിയത് രണ്ടുകോടിയോളം രൂപവിലരുന്ന കഞ്ചാവാണ്. വാഹനങ്ങളിലെ സൂക്ഷ്‌മ പരിശോധന കുറഞ്ഞതോടെയാണ് കഞ്ചാവ് കടത്ത് സജീവമായത്. ബംഗളൂരിൽ ലഹരി മരുന്ന് പിടികൂടിയതോടെ വ്യാപക പരിശോധനയുണ്ടായതും ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കൂടുതലെത്താൻ കാരണമായി. വീടുകൾ വാടകയ്‌ക്കെടുത്തും കഞ്ചാവ് ശേഖരിച്ച് വില്പന നടത്തുന്ന സംഘവും നഗരത്തിൽ സജീവമാണ്.
കഞ്ചാവിന്റെ ഇരയാകുന്നത് കൂടുതലും സ്‌കൂൾ കുട്ടികളും കൗമാരക്കാരുമാണ്. വിദ്യാർത്ഥികളെ വശീകരിച്ച് ഇടനിലക്കാരായി ഉപയോഗപ്പെടുത്തുന്ന സംഘങ്ങളും വ്യാപകമാണ്. 500 രൂപയ്ക്ക് വിൽക്കുന്നത് രണ്ട് അല്ലെങ്കിൽ മൂന്ന് ഗ്രാമിൽ താഴെ കഞ്ചാവാണ്. വൻകിട ബിസിനകാർ ഉൾപ്പെടുന്ന വൻ ലഹരി മാഫിയകളാണ് ഇതിനുപിന്നിൽ. ഒരു കിലോഗ്രാം വരെ കഞ്ചാവ് പിടികൂടിയാൽ ജാമ്യം ലഭിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ പുറത്തിറങ്ങാമെന്ന സ്ഥിതിയുമുണ്ട്. പിടിയിലാവുന്നവരിൽ അന്വേഷണം ഒതുങ്ങുകയാണ് പതിവ്. ചെറുപ്പക്കാരായ ഒട്ടേറെ യുവ ബിസിനസുകാർ പോലും ലഹരി മാഫിയകളുമായി ബന്ധം പുലർത്തുന്നുണ്ട്. രാഷ്ട്രീയ സ്വാധീനവും ഇവർക്ക് തണലാണെന്നാണ് ആക്ഷേപം.
വലിയ തോതിൽ കഞ്ചാവ് കേരളത്തിലെത്തുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെയും നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരുടെയും തീരുമാനം. ഇതിന്റെ ഭാഗമായി മിക്ക ഇടങ്ങളിലും പരിശോധന ഊർജിതമാക്കും
- ഡി.സി.പി ഡോ. വൈഭവ് സക്‌സേന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |