തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ പരാതിക്കാരനായ നമ്പിനാരായണൻ നാളെ മൊഴി നൽകും. ഡൽഹിയിൽ നിന്നുള്ള സി ബി ഐ അന്വേഷണ സംഘത്തിനാണ് മൊഴി നൽകുക. നാളെ മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് നിർദേശം നൽകുകയായിരുന്നു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കാൻ സി ബി ഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായേക്കുമെന്നാണ് വിവരം. നമ്പി നാരായണൻ നിരപരാധിയാണെന്ന് സി ബി ഐ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതിനുശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐ ബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.
ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി ബി ഐ സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡൽഹി സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി എത്തിയത്. അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഡി ഐ ജി സന്തോഷ് ചാൽക്കേ ഇന്ന് തലസ്ഥാനത്തെത്തും.
തിരുവനന്തപുരം സി ബി ഐ ഓഫീസിലായിരിക്കും പ്രവർത്തനം. പ്രതിയാക്കപ്പെട്ടവർക്ക് ഹാജരാകാൻ നോട്ടീസ് നൽകും. സുപ്രീംകോടതി നിർദേശ പ്രകാരമാണ് മേയ് മാസം സി ബി ഐ കേസ് ഏറ്റെടുത്തത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് സി ബി ഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |