തൃശൂർ : കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായും മൂന്നാം തരംഗ സാദ്ധ്യത മുൻനിറുത്തിയും പ്രത്യേക കൊവിഡ് പ്രതിരോധ മാർഗരേഖ തയ്യാറാക്കാൻ ജില്ലാ വികസന സമിതി തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിമാർ, എം.എൽ.എമാർ, കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ അടുത്ത ദിവസം അവലോകന യോഗം ചേരും. ആദിവാസി മേഖലകൾ, തോട്ടം മേഖലകൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ നൽകുന്ന നടപടികൾ വേഗത്തിലാക്കും. ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പു വരുത്തും. ഒന്നാം ഡോസ് ലഭിച്ചവർക്ക് കാലാവധിക്കുള്ളിൽ തന്നെ രണ്ടാം ഡോസ് നൽകാനുള്ള നടപടി ആരംഭിക്കണമെന്നും നിർദ്ദേശമുയർന്നു. ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭിക്കുന്നതിന് ശ്രമം നടത്താനും ആശുപത്രികളിലെ കേടായ വെന്റിലേറ്ററുകൾ നന്നാക്കാൻ സത്വര നടപടി എടുക്കാനും യോഗം തീരുമാനിച്ചു.
പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലെ വാഹനം മാറ്റും
മാലിന്യ സംസ്‌കരണ പദ്ധതികൾ കൂടുതൽ ഊർജ്ജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. ശുചിത്വത്തിനുള്ള പദ്ധതി കൂടുതൽ വിപുലമാക്കും. മിനി എം.സി.എഫുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കും. ജലജീവൻ മിഷൻ പദ്ധതി തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപകമാക്കാനും തീരുമാനിച്ചു. പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും സമീപത്തുമായി കാലങ്ങളായി കിടക്കുന്ന വാഹനങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അവയെല്ലാം ഒരിടത്തേക്ക് മാറ്റാനുള്ള സാദ്ധ്യത പരിശോധിച്ച് നടപ്പാക്കാൻ നിർദേശിച്ചു. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, കളക്ടർ എസ്. ഷാനവാസ് , എം.എൽ.എമാരായ എ.സി മൊയ്തീൻ, മുരളി പെരുനെല്ലി, ഇ.ടി ടൈസൻ മാസ്റ്റർ, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ, സി.സി മുകുന്ദൻ, കെ.കെ രാമചന്ദ്രൻ, എൻ.കെ അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ഡി.എം.ഒ കെ.ജെ റീന തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
കൊവിഡ് പ്രതിരോധം കൂടുതൽ ജനകീയമാക്കും
വാക്‌സിനേഷൻ നൽകുന്നതിലെ കാര്യക്ഷമത, സുതാര്യത ഉറപ്പാക്കും
ഒന്നും രണ്ടും വാക്‌സിനേഷൻ ഘട്ടം ഘട്ടമായി പൂർത്തിയാക്കും
മെഡിക്കൽ കോളേജ് ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഓക്‌സിജൻ സംവിധാനം ഉറപ്പുവരുത്തും
സ്വകാര്യ മേഖലയിലെ ആശുപത്രികളെയും ഉൾക്കൊള്ളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |