പത്തനംതിട്ട : പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷയും ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെയാണ് പരീക്ഷ തുടങ്ങിയത്. പ്ലസ് ടു വിദ്യാർത്ഥികൾക്ക് സയൻസ് വിഷയങ്ങൾക്കു പുറമേ കണക്ക്, അക്കൗണ്ടൻസി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയ്ക്കും പ്രാക്ടിക്കൽ പരീക്ഷയുണ്ട്. ലാബുകളിലെ സൗകര്യങ്ങൾ അടക്കം പരിഗണിച്ചു കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. ഒരേ ഉപകരണം ഒരേ ദിവസം ഒന്നിലധികം കുട്ടികൾ ഉപയോഗിക്കേണ്ടിവരും.
ഹയർ സെക്കൻഡറി ക്ലാസുകൾ നിയന്ത്രണങ്ങൾക്കു വിധേയമായി ജനുവരി മുതലാണ് സ്‌കൂളുകളിൽ ആരംഭിച്ചത്. പാഠഭാഗങ്ങളിലെ സംശയങ്ങൾ തീർത്തുപോയതല്ലാതെ പ്രാക്ടിക്കൽ ക്ലാസുകൾ ഇക്കുറി കുട്ടികൾക്കു ലഭിച്ചില്ല. പല സ്‌കൂളുകളിലെയും ലാബുകൾ കഴിഞ്ഞ ഒരു വർഷമായി അടച്ചിട്ടിരിക്കുകയാണ്. മാർച്ചിൽ പരീക്ഷ പൂർത്തിയാക്കി പ്രാക്ടിക്കൽ ക്ലാസിനു പിന്നീടു സമയം ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പരീക്ഷ മാറ്റിയതോടെ ഇതെല്ലാം താളംതെറ്റുകയും ചെയ്തു. വിദ്യാർത്ഥികൾ നേരിട്ട പ്രധാന പ്രശ്നം വാഹനസൗകര്യം ഇല്ലായിരുന്നുവെന്നതാണ്. ബൈക്കിലും ഓട്ടോയിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്കെത്തിയത്.
മാർച്ചിൽ പരീക്ഷ കഴിഞ്ഞിറങ്ങി പി.ജിയ്ക്കും മറ്റ് കോഴ്സുകളിലേക്കും പോകേണ്ട ഡിഗ്രി വിദ്യാർത്ഥികളാണ് ഇന്നലെ ആറാം സെമസ്റ്റർ പരീക്ഷ എഴുതിയത്. രണ്ട് തവണ ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പേടിയുണ്ടെങ്കിലും പരീക്ഷ വേണം എന്ന തീരുമാനം ആണ് ഭൂരിഭാഗം വിദ്യാർത്ഥികൾക്കും.
ഡിഗ്രി വിദ്യാർത്ഥികളുടെ പ്രതികരണം :
" മറ്റു കോഴ്സുകളിലേക്ക് പോകേണ്ടവരുണ്ട്. പരീക്ഷ നീട്ടിക്കൊണ്ട് പോകുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കൊവിഡ് പേടി ഉണ്ടെങ്കിലും എല്ലാ മുൻകരുതലുകളും ഉറപ്പാക്കിയിരുന്നു. "
മിഥുന മുരളി
മന്നം മെമ്മോറിയൽ
എൻ.എസ്.എസ് കോളേജ് കോന്നി
"പരീക്ഷ വിചാരിച്ചതിലും ബുദ്ധിമുട്ടായിരുന്നില്ല. പക്ഷെ യാത്രാ സൗകര്യം ഇല്ലാത്തത് ബുദ്ധിമുട്ടായി. സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും പരീക്ഷ സമയത്ത് എത്താനുള്ള രീതിയിൽ ക്രമീകരിക്കേണ്ടതായിരുന്നു."
മുഹ്സിൻ അയൂബ്
മന്നം മെമ്മോറിയൽ
എൻ.എസ്.എസ് കോളേജ് കോന്നി
" ക്ലാസ് ഓൺലൈനിൽ ആയിരുന്നു. നേരിട്ട് ക്ലാസുകൾ എടുക്കുന്നത് കുറവായിരുന്നു. സാമൂഹികാകലം പാലിച്ച് മാസ്ക് ഉറപ്പാക്കിയായിരുന്നു പരീക്ഷ. ബസില്ലാത്തതായിരുന്നു മറ്റൊരു ബുദ്ധിമുട്ട്. കെ.എസ്.ആർ.ടി.സിയിൽ നിന്നു പോകാൻ പറ്റില്ല. "
രാകേന്ദ് രാജ്
കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജ്
" കൊവിഡ് പേടിയുണ്ടായിരുന്നു. പരീക്ഷ കുറച്ച് ബുദ്ധിമുട്ടായിരുന്നു. പരീക്ഷ ഇനിയും മാറ്റി വയ്ക്കുന്നതിനോട് യോജിക്കാനാകില്ല. ഇപ്പോൾ തന്നെ പരീക്ഷാ ഫലം വരുന്ന സമയമായി. മറ്റ് കോഴ്സുകൾ പഠിക്കണമെങ്കിൽ പരീക്ഷ പൂർത്തിയാകണം. "
അക്ഷയ പ്രസന്നൻ
കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |