കൊല്ലം: ജില്ലയിലെ വാക്സിനേഷൻ ക്യാമ്പുകളിൽ സ്പോട്ട് രജിസ്‌ട്രേഷൻ താത്കാലികമായി നിറുത്തിവച്ചു. രജിസ്ട്രേഷനിൽ സുതാര്യതയില്ലെന്ന ആരോപണമുയർന്നതോടെയാണ് രണ്ട് ദിവസത്തേക്ക് രജിസ്‌ട്രേഷൻ നിറുത്തിയത്. എന്നാൽ ഓൺലൈൻ രജിസ്ട്രേഷൻ ലഭ്യമാണ്. ഇഷ്ടക്കാർക്ക് വാക്സിൻ നൽകുകയാണെന്ന് ആരോപിച്ച് ഭരണസമിതി കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലെ ക്യാമ്പിൽ കഴിഞ്ഞദിവസം പ്രതിഷേധമുയർന്നിരുന്നു. ഓൺലൈൻ രജിസ്ട്രേഷന്റെ എണ്ണം കുറയുന്നതും സ്പോട്ട് രജിസ്ട്രേഷന്റെ എണ്ണം കൂടുന്നതും ഗുരുതര ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ഇന്നലെ വാക്സിനേഷൻ സുതാര്യത നഷ്ടപ്പെടുന്നെന്ന് കാട്ടി 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു.
മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തി
വാക്സിനേഷനിൽ സുതാര്യത ഉറപ്പ് വരുത്താനായി തദ്ദേശ സ്ഥാപന പരിധികളിൽ അതത് മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. വയോധികർക്കും കിടപ്പുരോഗികൾക്കും മുൻഗണന ലഭിക്കുന്ന തരത്തിൽ പട്ടിക തയ്യാറാക്കാനും സ്പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിൻ നൽകാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി അതത് മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും ആശാപ്രവർത്തകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നതിനാൽ വാക്സിനേഷൻ കൂടുതൽ സുഗമമാകും. വെള്ളിയാഴ്ച മുതൽ സ്പോട്ട് രജിസ്‌ട്രേഷൻ പുനരാരംഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
വാക്സിനേഷൻ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് താത്കാലികമായി സ്പോട്ട് രജിസ്‌ട്രേഷൻ നിറുത്തുന്നത്. മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷനും വാക്സിനേഷനും നടത്തും.
ഡോ. എം.എസ്. അനു,
കൊവിഡ് വാക്സിനേഷൻ
ജില്ലാ നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |