പെരിയ(കാസർകോട്): ഇ ഗവേണൻസ് നടപ്പാക്കി കേരള കേന്ദ്ര സർവ്വകലാശാലയും. കേന്ദ്ര സർക്കാരിന്റെ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഐ.ടി.ഐ ലിമിറ്റഡുമായി (ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ്) സഹകരിച്ചാണ് സംവിധാനം ഒരുക്കിയത്. ഫയൽ നീക്കം മുഴുവനായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ മൂന്ന് മാസം ഓൺലൈനായും കടലാസ് രൂപത്തിലും ഫയൽ കൈമാറ്റം നടക്കും. പിന്നീട് ആവശ്യമായ ഭേദഗതികൾ വരുത്തി പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറും.
കത്തിടപാടുകളും ഡിജിറ്റലായി നടക്കും. ഓൺലൈനായി ഫയലിന്റെ പുരോഗതി അറിയാം. നടപടികൾ ഓൺലൈനാകുന്നത് സർവ്വകലാശാല ഭരണത്തിൽ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പാക്കും. വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു ചുമതലയേറ്റെടുത്ത ഉടൻ ഇ ഗവേണൻസ് സംവിധാനം വേഗത്തിൽ നടപ്പാക്കാൻ നിർദ്ദേശം നൽകിയിരുന്നു. സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്ക് ഇ ലേർണിംഗ് നിലവിലുണ്ട്. അധ്യാപകരെയും സർവ്വകലാശാലയുടെ പ്രവർത്തനത്തെയും വിദ്യാർത്ഥികൾക്ക് വിലയിരുത്താനുള്ള സംവിധാനവുമുണ്ട്. കഴിഞ്ഞ വർഷം മുതൽ വിദ്യാർത്ഥികളുടെ പ്രവേശനം ഓൺലൈനാക്കിയിരുന്നു.
ഇ ഫയലിംഗ് സംബന്ധിച്ച് അധ്യാപകർക്കും ജീവനക്കാർക്കും വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകി. പരിശീലന പരിപാടി വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. രാജേന്ദ്ര പിലാങ്കട്ട, ഐ.സി.ടി കമ്മിറ്റി ചെയർമാർ ഡോ. ആർ. രാജേഷ്, സിസ്റ്റം അനലിസ്റ്റ് വി. ശ്രീലേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |