ഗൂഗിളിനും ഫേസ്ബുക്കിനും മുന്നറിയിപ്പ്
ന്യൂഡൽഹി: കേന്ദ്ര ഐ.ടി, നിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് ട്വിറ്റർ വിശദീകരണം നൽകാൻ ശശി തരൂർ എം.പി അദ്ധ്യക്ഷനായ പാർലമെന്ററി ഐ.ടി സമിതി ആവശ്യപ്പെട്ടു. സ്വകാര്യത, സുരക്ഷ വിഷയങ്ങളിൽ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ഫേസ്ബുക്കിനും ഗൂഗിളിനും സമിതി മുന്നറിയിപ്പും നൽകി.
അമേരിക്കൻ പകർപ്പവകാശ നിയമത്തിന്റെ പേരിൽ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചതിന് രണ്ടു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. ജൂൺ 18ന് നടന്ന സമിതി സിറ്റിംഗിൽ ട്വിറ്റർ പ്രതിനിധികളെ വിളിച്ചു വരുത്തി രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്ന് ഓർമ്മപ്പെടുത്തിയിരുന്നു.
പൗരൻമാരുടെ സ്വകാര്യത, ഡേറ്റ സുരക്ഷ, വ്യാജ വാർത്തകൾ തടയാൻ സ്വീകരിച്ച നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ മൊഴി രേഖപ്പെടുത്താൻ ഫേസ്ബുക്ക്, ഗൂഗിൾ പ്രതിനിധികളെ ഇന്നലത്തെ യോഗത്തിൽ വിളിച്ചുവരുത്തി. പുതിയ ഐ.ടി നിയമം അംഗീകരിക്കാതെ ഇന്ത്യയിൽ പ്രവർത്തിക്കാനാവില്ലെന്ന് ധരിപ്പിച്ചു. കമ്പനികളുടെ ഡാറ്റാ സംരക്ഷണ നയങ്ങൾ കൃത്യമല്ലെന്നും കേന്ദ്രസർക്കാരിന് പുറമെ ഇന്ത്യയിലെ കോടതി ഉത്തരവുകളും പാലിക്കണമെന്നും നിർദ്ദേശം നൽകി.
ഫേസ്ബുക്ക് പബ്ളിക് പോളിസി ഡയറക്‌ടർ ശിവ്നാഥ് തുക്രൽ, അസോസിയേറ്റ് ജനറൽ കോൺസൽ, ഗൂഗിൾ ഇന്ത്യയുടെ സർക്കാർ കാര്യ-പബ്ളിക് പോളിസി മേധാവി അമൻ ജെയിൻ, നിയമ വകുപ്പ് ഡയറക്‌ടർ ഗീതാഞ്ജലി ദുഗ്ഗൽ എന്നിവരാണ് ഹാജരായത്. കൊവിഡ് കാരണം ഓൺലൈനിൽ മൊഴി നൽകാമെന്ന ഫേസ്ബുക്ക് നിർദ്ദേശം സമിതി തള്ളിയിരുന്നു. അടുത്ത യോഗത്തിൽ യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളെ വിളിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |