ന്യൂഡൽഹി: യു.എസിൽ വികസിപ്പിച്ച മൊഡേണ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. കൊവാക്സിൻ, കൊവിഷീൽഡ്, സ്പുട്നിക്- വി എന്നിവയ്ക്ക് പിന്നാലെ രാജ്യത്ത് ലഭ്യമാകുന്ന നാലാമത്തെ കൊവിഡ് വാക്സിനാണ് മൊഡേണ.
നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി. സിപ്ള കമ്പനിക്ക് ഇറക്കുമതി ചെയ്യാൻ ലൈസൻസ് ലഭിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന, യു.എസിലെ എഫ്.ഡി.എ, യു.കെയിലെ എം.എച്ച്.ആർ.എ, ജപ്പാനിലെ പി.എം.ഡി.എ തുടങ്ങിയവ അംഗീകരിച്ച വാക്സിനുകൾ പരീക്ഷണം കൂടാതെ ഉപയോഗിക്കാമെന്ന കേന്ദ്രസർക്കാർ തീരുമാനപ്രകാരമാണ് ഇറക്കുമതി. വാക്സിൻ ആദ്യം സ്വീകരിക്കുന്ന നൂറുപേരുടെ ആരോഗ്യനില ഡ്രഗ്സ് കൺട്രോളർ ജനറൽ വിലയിരുത്തും. യു.എസ് സർക്കാർ ഇന്ത്യയ്ക്ക് മൊഡേണ വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
മൊഡേണ ഇന്ത്യയിൽ നിർമ്മിക്കാൻ വഴിതെളിയുമെന്നാണ് പ്രതീക്ഷയെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അറിയിച്ചു. ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്കും ഉടൻ അനുമതി ലഭിച്ചേക്കും.
മൊഡേണ
രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിൽ
94% പ്രതിരോധശേഷി
മൈനസ് 20 ഡിഗ്രിയിൽ ഏഴുമാസം വരെ സൂക്ഷിക്കാം.
രണ്ട് ഡിഗ്രി താപനിലയിൽ ഒരു മാസം വരെ സൂക്ഷിക്കാം.
ഗർഭിണികൾക്കും സുരക്ഷിതം
എല്ലാ കൊവിഡ് വകഭേദങ്ങൾക്കുമെതിരെ പ്രതിരോധം
വന്ധ്യത വരില്ല
കൊവിഡ് വാക്സിനുകൾ വന്ധ്യതയുണ്ടാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നിതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ. വി.കെ. പോൾ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് വാക്സിനുകൾക്ക് അനുമതി നൽകുന്നത്.
ഗർഭിണികൾക്ക് വാക്സിൻ: ഉത്തരവ് ഉടൻ
ഗർഭിണികളിൽ വാക്സിൻ സുരക്ഷിതമാണെന്ന ശുപാർശ ലഭിച്ചിട്ടുണ്ടെന്നും കുറച്ചുകൂടി വ്യക്തത വരുത്തിയ ശേഷം ഉത്തരവിറക്കുമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
വാക്സിനേഷനിൽ റെക്കാഡ് വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ 163 ദിവസത്തിനുള്ളിൽ 32 ലക്ഷം ഡോസ് വാക്സിൻ നൽകിയപ്പോൾ യു.എസിന് 193 ദിവസം വേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |