മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് സർക്കാരിന്റെ സംരക്ഷണമുണ്ടെന്നും കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. പ്രതികളെ രക്ഷിക്കാനായി ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട്. പൊലീസ് രാഷ്ട്രീയ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അവസ്ഥയാണെങ്കിൽ പ്രതിപക്ഷം ശക്തമായി ഇടപെടും. ഭരണകക്ഷിയുടെ ആളുകളാണ് പ്രതികൾ. സൈബർ ഇടങ്ങളിൽ സി.പി.എമ്മിന് വേണ്ടി പോരടിക്കുന്ന ആളുകളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ഉത്തരവാദിത്വപ്പെട്ട പാർട്ടി സ്ഥാനത്തിരിക്കുന്നവരും കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇടതുപക്ഷ ഭരണത്തിന്റെ പിന്തുണ കിട്ടുമെന്ന ഉറപ്പ് പ്രതികൾക്കുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലാണ്. ഈ കേസിൽ അന്വേഷണം നടക്കുകയാണ്. ഇതിനിടക്ക് വീണ്ടും ഇത്തരം കേസുകൾ എന്നത് ഏറെ ഗൗരവമായി തന്നെയാണ് സമൂഹം കാണുന്നത്. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽപെട്ടവരും ടി.പി വധക്കേസിൽ പെട്ടവരുമെല്ലാം ഈ കേസിലും ബന്ധപ്പെട്ടിട്ടുണ്ട്. പണം ഉണ്ടാക്കാൻ സ്വർണം കൊണ്ടുവരികയും ആ പണം രാഷ്ട്രീയ പ്രവർത്തനത്തിനും തീവ്രവാദത്തിനും ക്രിമിനൽ കുറ്റത്തിനുമെല്ലാം നിർലോഭം ഉപയോഗിക്കുന്നതുമാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |