തിരുവനന്തപുരം: റവന്യു വകുപ്പിലെ വിജിലൻസ് സംവിധാനം സമഗ്രമായി പുനഃസംഘടിപ്പിക്കാൻ മന്ത്രി കെ.രാജൻ നിർദ്ദേശിച്ചു. റവന്യു വിജിലൻസ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിജിലൻസ് വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും ശക്തവും ആക്കണം. നിരവധി പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് വരുന്നതെങ്കിലും വളരെ ലാഘവത്തോടെയാണ് വിജിലൻസ് വിഭാഗം പ്രവർത്തിക്കുന്നത്. ഈ രീതി മാറണം. ജനദ്രോഹ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മുഖം നോക്കാതെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ പരാതികളിൽ എന്തു നടപടി എടുത്തുവെന്ന് മൂന്ന് മേഖലാ വിജിലൻസ് മേധാവികളിൽ നിന്നും മന്ത്രി റിപ്പോർട്ട് തേടി. റവന്യു, സർവേ വിഭാഗങ്ങൾക്ക് ഇപ്പോൾ പ്രത്യേക വിജിലൻസ് സംവിധാനമാണുള്ളത്. ഇവ രണ്ടും ഏകോപിപ്പിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചും വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |