തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെ വധിക്കുമെന്ന് ഊമക്കത്തിലൂടെ ഭീഷണി. ഈ കത്ത് കിട്ടി പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും വെട്ടിനുറുക്കുമെന്നാണ് എം.എൽ.എ ഹോസ്റ്റലിലെ മേൽവിലാസത്തിൽ വന്ന കത്തിലെ ഭീഷണി. 'സി.പി.എമ്മുമായി ചേർന്ന് എന്നെ കൊടുംക്രിമിനൽ ലിസ്റ്റിൽപ്പെടുത്തി എന്റെ ജീവിതം തകർത്തു. ഞാൻ പുറത്തിറങ്ങിയാൽ വെട്ടിനുറുക്കിയിട്ട് പോകേണ്ടിടത്തേക്ക് തന്നെ തിരിച്ചുപോകും'- കത്തിൽ പറയുന്നു. രണ്ട് പേജ് കത്തിൽ തെറിയഭിഷേകവുമുണ്ട്. കോഴിക്കോട്ടു നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തിന്റെ കോപ്പിയും ചേർത്ത് യുക്തമായ നടപടി സ്വീകരിക്കണമെന്ന കുറിപ്പോടെ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിട്ടുള്ളത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ മാത്രമാണെന്ന് തിരുവഞ്ചൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി വധക്കേസിൽ ജയിലിലായ പ്രതികളാണെന്നും അവരായിരിക്കും കത്തയച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിലായിരുന്ന ടി.പി വധക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ജയിൽ നിയന്ത്രിക്കുന്നത് ടി.പി കേസിലെ പ്രതികളാണ്. കത്തിന് പിറകിൽ അവരാണെന്ന് ഞങ്ങൾ ബലമായി സംശയിക്കുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണം. മുൻ ആഭ്യന്തര മന്ത്രിയെവരെ ഭീഷണിപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്നും സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവഞ്ചൂരിനെതിരെയുള്ള വധഭീഷണി അതീവഗുരുതരമാണെന്നും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |