കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജി ഹൈക്കോടതി എട്ടിനു പരിഗണിക്കാൻ മാറ്റി. റൂമുകളിലും സ്യൂട്ടുകളിലുമുള്ള കൊവിഡ് രോഗികളുടെ ചികിത്സാ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് 15 വരെ കോടതി തടഞ്ഞു.
സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ അധികാരം നൽകുന്ന ജൂൺ 16ലെ ഉത്തരവ് പുനഃപരിശോധിക്കുകയാണെന്നും ആശുപത്രികളുമായി ചർച്ച തുടരുകയാണെന്നും ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരിച്ചു. പുതിയ ഉത്തരവിറക്കാൻ പത്തു ദിവസം സമയവും ആവശ്യപ്പെട്ടു. എത്രയും വേഗം തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ഹർജിക്കാരും ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവിനെതിരെ സിംഗിൾബെഞ്ചിൽ ഹർജി നൽകിയിരുന്നെന്നും ഡിവിഷൻ ബെഞ്ച് ഇതുകൂടി പരിഗണിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മാറ്റിയത്.
ജീവനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഹൈക്കോടതി
ബിസിനസിനെക്കുറിച്ചല്ല, കൊവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ ഭാവിയെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. വിവിധ ആശുപത്രികൾക്ക് ഒരേനിരക്ക് ഏർപ്പെടുത്തിയത് അനുചിതമാണെന്ന ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെയും ഐ.എം.എയുടെയും വാദത്തെ എതിർത്താണ് ഡിവിഷൻ ബെഞ്ച് ഇതു പറഞ്ഞത്. സ്വകാര്യമേഖലയെ പൂട്ടാനോ നിയന്ത്രിക്കാനോ അല്ല ഇടപെടുന്നത്. കൊള്ളലാഭം ഉണ്ടാക്കുന്നതു തടയാനാണ് ഇതുപറയുന്നതെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |