കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും രുചിയൂറും ബംഗാൾ മാമ്പഴങ്ങൾ ഉപഹാരമായി പ്രത്യേക ദൂതൻ വഴി അയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാരും ബംഗാൾ സർക്കാരും വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ, 'മാമ്പഴ നയതന്ത്രം' എന്നാണ് മമതയുടെ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.
ഹിമസാഗർ, മാൾഡ, ലക്ഷ്മൺഭോഗ് എന്നീ മാങ്ങകളാണ് മമത അയച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർക്കും മമത മാമ്പഴം അയച്ചു. 2011 മുതൽ രാഷട്രീയ നേതാക്കൾക്ക് ഇത്തരത്തിൽ മമത ഉപഹാരങ്ങൾ നൽകാറുണ്ട്.
രാഷ്ട്രീയ ഭിന്നതകൾ ഉണ്ടെങ്കിലും താനും മമതയും തമ്മിൽ വ്യക്തിപരമായി നല്ല ബന്ധമാണെന്നും തനിക്കായി കുർത്തകളും ബംഗാളി മധുരപലഹാരങ്ങളും അവർ അയക്കാറുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |