തിരുവനന്തപുരം: വ്യോമപാതയിലും സൈനികമേഖലയിലും നിരോധിത മേഖലകളിലും ഡ്രോൺ പറത്തുന്നത് കേരളത്തിലും സുരക്ഷാഭീഷണി ഉയർത്തുന്നു.
കുറേനാളുകൾക്ക് മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിന് തൊട്ടടുത്തായി രണ്ടുവട്ടം ഡ്രോണുകൾ പറത്തിയിരുന്നു. താഴ്‌ന്നുപറക്കുന്ന ഇവ റഡാറുകളുടെ കണ്ണിൽപ്പെട്ടില്ല. ഡ്രോൺ വന്നിടിച്ചാൽ ഒരു സെക്കൻഡിനുള്ളിൽ വിമാനത്തിന്റെ ചിറക് തകരുമെന്ന് വ്യോമയാന വിദഗ്ദ്ധർ പറയുന്നു. വിമാനത്തിന്റെ നിയന്ത്രണം തെറ്റും. ഡ്രോണിന്റെ അതിവേഗം കറങ്ങുന്ന ചെറിയ പ്രൊപ്പല്ലറുകൾ ഇടിയുടെ ആഘാതം വർദ്ധിപ്പിക്കും.
അതീവസുരക്ഷാമേഖലയായ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിനടുത്തും പൊലീസ് ആസ്ഥാനത്തിന് മുകളിലും മുൻപ് ഡ്രോണുകൾ ചുറ്റിക്കറങ്ങിയിരുന്നു. ഇവ ഓൺലൈനിൽ വാങ്ങുന്ന ചൈനാ നിർമ്മിത ഹൈക്വാളിറ്റി ഡ്രോണുകളാണെന്നാണ് സൂചന.
കോസ്റ്റ്ഗാർഡ് കേന്ദ്രം, ദക്ഷിണവ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ എന്നിവയ്ക്കടുത്തു കൂടി ഡ്രോൺ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. സൈനിക മേഖലകളിൽ ഡ്രോൺ വെടിവച്ചിടാൻ സൈനികർക്ക് അനുമതി ആവശ്യമില്ല.
ഡ്രോൺ പറത്തുന്നവരെ കണ്ടെത്താൻ വ്യോമസേനയുടെയും ഐ.എസ്.ആർ.ഒയുടെയും സഹായത്തോടെ പൊലീസ് 'ഓപ്പറേഷൻ ഉഡാൻ' തുടങ്ങിയെങ്കിലും അതു നിലച്ചു. രണ്ടുവർഷം മുൻപ് അനുമതിയില്ലാതെ ഡ്രോൺ പറത്തിയ തീരദേശ റെയിൽപ്പാതയുടെ സർവേ നടത്തുന്ന മുംബയിലെ ഇൻട്രോൺ സൊല്യൂഷൻ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
നിയന്ത്രണം
250 ഗ്രാമുള്ള നാനോ ഡ്രോൺ മുതൽ 150കിലോഗ്രാം വരുന്ന ഹെവി ഡ്രോൺ വരെയുള്ളവയെ ഭാരമനുസരിച്ച് അഞ്ചായി തിരിച്ച് നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്.
നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ വേണ്ട. പക്ഷേ, 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല.
മറ്റെല്ലാ ഡ്രോണുകൾക്കും വ്യോമയാന ഡയറക്ടറേറ്റ് നൽകുന്ന പെർമിറ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പരും വേണം. ഇവ 400 അടിക്ക് മുകളിൽ പറത്തരുത്.
സുരക്ഷാ വിഭാഗം ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല.
വിമാനത്താവള പരിസരം, സേനാകേന്ദ്രങ്ങൾ, രാജ്ഭവൻ, സെക്രട്ടേറിയറ്റ്, മറ്റു സുരക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾ പാടില്ല.
ശിക്ഷ
വിമാനത്താവളത്തിനടുത്ത് ഡ്രോൺ പറത്തുന്നത് എയർക്രാഫ്ട് ആക്ട്പ്രകാരം രണ്ടുവർഷം തടവും 10 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |