പൊന്നാനി: കൊവിഡ് ടെസ്റ്റ് വ്യാപകമാക്കുകയും പോസിറ്റീവ് ബാധിതരുടെ എണ്ണം കുറയുകയും ചെയ്തിട്ടും പൊന്നാനി നഗരസഭ കൊവിഡ് അതിതീവ്ര മേഖലയിൽ ഉൾപ്പെട്ടത് ആരോഗ്യവകുപ്പ് ജീവനക്കാരുടെ വീഴ്ചമൂലം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നഗരസഭ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. നിലവിൽ ഡി കാറ്റഗറിയിലാണ് നഗരസഭ. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റാപ്പിഡ് ആന്റിജെൻ പരിശോധനയിൽ പോസിറ്റീവായവരുടെ എണ്ണം മാത്രം ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ ഉൾക്കൊള്ളിക്കുകയും നെഗറ്റീവായവരുടെ കണക്കുകൾ പ്രസിദ്ധപ്പെടുത്താതിരിക്കുകയും ചെയ്തതാണ് നഗരസഭ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നീങ്ങാനിടയാക്കിയത്. ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, പൊന്നാനി താലൂക്ക് ഗവ.ആശുപത്രി എന്നിവിടങ്ങളിലെ ഡാറ്റ എൻട്രി വിഭാഗത്തിനാണ് വീഴ്ച സംഭവിച്ചത്. ജൂൺ 23 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 536 പേരെ റാപ്പിഡ് ആന്റി ജെൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 17 പേർക്കാണ് പോസിറ്റീവായത്. ബാക്കി 519 പേർക്കും നെഗറ്റീവായെങ്കിലും ഇത് സൈറ്റിൽ എന്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് വീഴ്ച കണ്ടെത്തിയത്. ട്രിപ്പിൾ ലോക്ക് ഡൗൺ പരിധിയിൽ നിന്നും നഗരസഭയെ അടിയന്തരമായി ഒഴിവാക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. നഗരസഭയിൽ സ്ഥിരമായി പരിശോധന ക്യാമ്പുകൾ നടത്താനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |