കാഞ്ഞങ്ങാട്: ഏകാഗ്രതയോടെ ധ്യാനനിമഗ്നനായിരിക്കാൻ ഒന്നും രണ്ടുമല്ല, 44 ഗുഹകൾ. അവയ്ക്ക് മുകളിൽ പ്രൗഢിയോടെ ക്ഷേത്രം. നൂറ്റാണ്ടുകൾക്കപ്പുറം സ്വാമി നിത്യാനന്ദ നിർമ്മിച്ച കാഞ്ഞങ്ങാട് ഹോസ്ദുർഗിലെ നിത്യാനന്ദാശ്രമത്തിലാണ് അധികമൊന്നും കേട്ടിട്ടില്ലാത്ത ഈ അത്യത്ഭുതകാഴ്ചയുള്ളത്.
വാസ്തുവിദ്യയിലെ വിസ്മയമാണ് നിത്യാനന്ദാശ്രമത്തിലെ ഗുഹകൾ. ചെങ്കൽപ്പാറകൾ തുരന്നാണ് സ്വാമി ഗുഹകൾ നിർമ്മിച്ചത്. ഉദയാസ്തമന ഗുഹകൾ എന്നാണ് അദ്ദേഹം ഗുഹകളെ വിശേഷിപ്പിച്ചത്. 1931 ലാണ് നിർമ്മാണം പൂർത്തിയായത്. ഈ ഗുഹകളിൽ മഹാസന്യാസിമാർ എത്തിച്ചേരുമെന്നും അവർ സനാധനധർമത്തിന്റെ സുവർണയുഗപ്പിറവിക്കു പ്രചോദനേമേകുമെന്നും സ്വാമി പ്രവചിച്ചിരുന്നത്രെ. 1963 ലാണ് ഗുഹകൾക്കു മേൽ ക്ഷേത്രം പണിതത്. ഇപ്പോൾ ഗുഹകൾ നിശ്ചിത സമയം സന്ദർശകർക്കു തുറന്നു കൊടുക്കാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ സ്വാമി നിത്യാനന്ദയുടേതാണ്.
തഞ്ചാവൂർ ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രം നിർമ്മാണം. ഇവിടെ നിന്നും കുറച്ചുകിഴക്കുമാറി ഗുരുവനം എന്ന സ്ഥലത്തും നിത്യാനന്ദ ഗുരുദേവന്റെ പേരിൽ ആശ്രമമുണ്ട്. ഇവിടെ സ്വാമി ഉണ്ടാക്കിയ പാപനാശിനിഗംഗയിൽ കത്തുന്ന വേനലിലും വെള്ളം അരുവിയായെത്തും. അവിടവും നിത്യാനന്ദ ഭക്തരുടെ തീർത്ഥാടന കേന്ദ്രമായിത്തീർന്നിട്ടുണ്ട്.
മഹാരാഷ്ട്രയിലെ വജ്രേശ്വരിക്കടുത്തുള്ള വനപ്രദേശമായ ഗണേശ്പുരിയിൽ നിത്യാനന്ദ സ്വാമി 1938 ൽ വൈകുണ്ഠം എന്ന പേരിൽ ആശ്രമം നിർമ്മിച്ചിരുന്നു. ഇന്ന് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ആദ്ധ്യാത്മിക കേന്ദ്രമാണിത്. നിത്യാനന്ദ ഗുരുദേവന്റെ 'ശുദ്ധഭാവനയോടുകൂടി ജീവിക്കുക' എന്ന അന്തിമസന്ദേശം പ്രാവർത്തികമാക്കുന്ന അനേകായിരം ജിജ്ഞാസുക്കൾ ഇന്ന് ലോകത്തെമ്പാടുമുണ്ട്. കോഴിക്കോട് കൊയിലാണ്ടിയിലെ രാമനാണ് സ്വാമി നിത്യാനന്ദയെന്ന അവധൂത സന്യാസിയായി ഇന്ത്യയിലുടനീളം സഞ്ചരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |