തൃശൂർ : പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിൽ താഴെയെത്തിക്കാനുള്ള ശ്രമം ഫലം കാണുന്നില്ല. പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ തന്നെ. ആറ് ശതമാനത്തിലെത്തിയാലേ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകൂ.
കഴിഞ്ഞയാഴ്ചയേക്കാൾ പോസിറ്റിവിറ്റി നിരക്ക് കൂടിയതോടെ ബുധനാഴ്ച മുതൽ കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ദിവസത്തിൽ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ഈ ദിവസങ്ങളിൽ ഒരു ദിവസം മാത്രമാണ് പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തിയത്. ബുധനാഴ്ച ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ പോസിറ്റിവിറ്റി 9ൽ താഴെയെത്തിയെങ്കിലും അന്ന് 1,500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ പകുതി മുതൽ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരാൻ സാധിച്ചെങ്കിലും ആശ്വാസകരമായ രീതിയിലെത്തിക്കാനായിട്ടില്ല. അതേസമയം ഇളവുകൾ കൂടുതൽ ലഭിച്ചതോടെ കൂടുതലാളുകൾ പുറത്തിറങ്ങി തുടങ്ങി.
പൊതുജനങ്ങൾ കൂടുതലായെത്തുന്ന ബാങ്കുകൾ, റേഷൻ കടകൾ എന്നിവിടങ്ങളിലെല്ലാം നല്ല തിരക്കാണ്. സ്വകാര്യ ബസുകളിലും തിരക്കേറി. സർക്കാർ സ്ഥാപനങ്ങളിൽ നിയന്ത്രണം കൂടുതലുള്ളതിനാൽ ജനങ്ങൾ അവിടെയെത്തുന്നത് കുറവാണ്. സ്വകാര്യ വാഹനങ്ങൾ കൂടുതലായി പുറത്തിറങ്ങുന്നുണ്ട്.
വാരാന്ത്യ ലോക്ഡൗൺ
ഇന്നും നാളെയും വാരാന്ത്യ ലോക്ഡൗണായതിനാൽ അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ മാത്രമാകും പ്രവർത്തിക്കുക. പൊതുഗതാഗതം ഉണ്ടാകില്ല. അതേസമയം കഴിഞ്ഞ ആഴ്ച്ചയിലേക്കാൾ കർശനമായ പരിശോധന നടത്താനാണ് പൊലീസിന് നൽകിയിട്ടുള്ള നിർദ്ദേശം. വാഹന പരിശോധനയും കർശനമാക്കും. ഇളവുകൾ വന്നതോടെ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള പരിശോധന കുറഞ്ഞു. പല കടകളും സാമൂഹിക അകലം പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്.
വ്യാപാരികൾ സമരത്തിലേക്ക്
എല്ലാ ദിവസവും കടകൾ തുറക്കണമെന്നാവശ്യപെട്ട് ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കടകൾ അടച്ചിടുമെന്ന് നേതാക്കൾ പറഞ്ഞു. അന്നേദിവസം ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് പറഞ്ഞു.
അഞ്ച് ദിവസം : രോഗികളുടെ എണ്ണം : ടി.പി.ആർ നിരക്ക്
വെള്ളി 1175 10.08
വ്യാഴം 1304 11.74
ബുധൻ 1500 8.91
ചൊവ്വാഴ്ച്ച 1483 10.34
തിങ്കൾ 944 8.64.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |