അരീക്കോട് : ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ ആദിവാസി കോളനിയിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ചീങ്കണ്ണിപ്പാറ കരിമ്പ് കോളനിയിൽ ഞായറാഴ്ച പുലർച്ചെ മൂന്നോടെ ഓമന മജു എന്നയാളുടെ ആടിനെ വന്യമൃഗത്തിന്റെ ആക്രമണമേറ്റ് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വെറ്റിലപ്പാറ ആശുപത്രിയിൽ ആടിനെ പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് ആക്രമണം പുലിയുടേതാണെന്ന് സ്ഥിരീകരിച്ചത്. പുലർച്ചെ മൂന്നിന് ആട് കരയുന്ന ശബ്ദം കേട്ട് വന്ന് നോക്കിയപ്പോഴാണ് ചത്ത് കിടക്കുന്നത് കണ്ടത്. പുലി ആടിന്റെ ദേഹം കടിച്ച് പരിക്കേൽപ്പിച്ച പാടുകളും, രക്തവും ദേഹത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകൾക്ക് മുമ്പ് സമാനരീതിയിൽ മറ്റൊരു ആടും ചത്തിരുന്നു. പുലി കൊന്നതിന്റെ ലക്ഷണങ്ങളാണ് അന്നും കണ്ടിരുന്നത്. കുടുംബശ്രീയിൽ നിന്നും വായ്പയെടുത്ത് വാങ്ങിയ അഞ്ച് ആടുകളിൽ രണ്ടെണ്ണമാണ് ചത്തത്. കൊവിഡ് കാരണം ആടുകളെ ഇൻഷ്വർ ചെയ്യാനും സാധിച്ചിരുന്നില്ല. തൊഴിലുറപ്പാണ് കോളനിയിലെ ആളുകളുടെ വരുമാന മാർഗം. കാട്ടാനശല്യത്താൽ വലഞ്ഞിരിക്കുന്നതിനിടെയാണ് പുലിശല്യവും ഭീതിയുയർത്തുന്നത്. ഒന്നരമാസം മുമ്പ് രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |