തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ വിവരം കൊവിഡ് മരണമായി കണക്കാക്കിയില്ലെന്ന പരാതിയുണ്ടായാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും ഇക്കാര്യത്തിൽ ജനത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഇ-മെയിലിൽ നൽകിയാലും പരിഗണിക്കും.
കൊവിഡ് മരണം മനഃപൂർവം മറച്ചുവച്ചിട്ടില്ല. ഐ.സി.എം.ആർ മാർഗനിർദ്ദേശമനുസരിച്ചാണ് മരണം സ്ഥിരീകരിക്കുന്നത്. പരാതികളിൽ സംസ്ഥാന സർക്കാരിന് തീർപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കും. നിലവിൽ ഇത് സംബന്ധിച്ച് പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് മരണം മറച്ചുവച്ച് സംസ്ഥാന സർക്കാർ അർഹരായവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നാലെയാണ് കൂടുതൽ നടപടികളുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
കൊവിഡ് മരണങ്ങൾ നിർണയിക്കുന്നതിലെ മാനദണ്ഡം മാറ്റുന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്. മന്ത്രിയെന്ന നിലയിൽ മാനദണ്ഡം മാറ്റണമെന്ന് പറയാനാകില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മരണ കണക്ക് സർക്കാരിന്റെ ഔദ്യോഗിക കണക്കിനെക്കാൾ കൂടുതലാണെന്ന പരാതി പരിശോധിക്കും.
മരണം റിപ്പോർട്ട് ചെയ്യാനായി പുതിയ സർക്കാർ വന്നശേഷം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. മറച്ചുവയ്ക്കാനുണ്ടായിരുന്നുവെങ്കിൽ പുതിയ സംവിധാനം ഏർപ്പെടുത്തുമായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |