ഗുരുവായൂർ: ചെറുപ്രായത്തിലേ കണിശക്കാരനും വാശിക്കാരനുമായ മാധവൻ കുട്ടി പ്രായമായപ്പോൾ ശാന്ത സ്വഭാവിയായി. 1974 ൽ ദേവസ്വം ആനത്തറവാട്ടിലെ അംഗമായ മാധവൻ കുട്ടി 1976 ൽ മാളയിൽ നടന്ന ഗജമേളയിൽ നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ആ സൽപ്പേര് നിലനിറുത്താൻ അവനായില്ല. ചെറുപ്പത്തിലേ ശിക്ഷണം ലഭിക്കാഞ്ഞതിനെ തുടർന്ന് ആനകളിലെ കേഡി ലിസ്റ്റിൽ ഉൾപ്പെട്ടു. ആദ്യകാലങ്ങളിൽ ക്ഷേത്രത്തിൽ ശീവേലിക്ക് എഴുന്നള്ളിച്ചിരുന്ന മാധവൻ കുട്ടി പിന്നീട് ആനക്കോട്ടയിൽ നിന്നും പുറത്തിറങ്ങിയാൽ അക്രമ സ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങി.
ഇതേത്തുടർന്ന് വർഷങ്ങളോളം ആനത്താവളത്തിലെ കെട്ടുംതറിയിൽ മാത്രമായി ഇവന് കഴിഞ്ഞു കൂടേണ്ടി വന്നു. ഒറ്റച്ചട്ടം (ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന) ഗണത്തിലായിരുന്നു ചെറുപ്പത്തിലെങ്കിൽ പ്രായമായതോടെ ആർക്കും കൊണ്ടു നടക്കാവുന്ന തരത്തിൽ ശാന്ത സ്വഭാവക്കാരനായി. ദിവസങ്ങൾക്ക് മുമ്പ് ആനക്കോട്ടയിൽ പുല്ല് മേഞ്ഞു നടന്നിരുന്ന മാധവൻകുട്ടിയുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വെള്ളം പമ്പ് ചെയ്ത് നൽകിയാൽ മരത്തിൽ ശരീര ഭാഗങ്ങൾ ഉരച്ചു തേച്ച് കുളിക്കുന്നതും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അക്രമസ്വഭാവത്തിൽ നിന്നും പിന്മാറിയതോടെ ഒന്നാം ചട്ടക്കാരനായ കെ.വി. സജീവിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ചില സമയങ്ങളിൽ കൊമ്പനെ ക്ഷേത്രനടയിലേയ്ക്ക് എത്തിക്കാറുണ്ട്. 25 ആനകൾ ഉണ്ടായിരുന്ന ദേവസ്വം ഗജസമ്പത്തിലേക്ക് 26 ാമനായാണ് മാധവൻ കുട്ടിയെത്തിയത്. ജൂനിയർ മാധവൻ കുട്ടി വന്നതോടെയാണ് വലിയ മാധവൻകുട്ടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |