കോട്ടയം നഗരമദ്ധ്യത്തിൽ തിരക്കേറിയ റോഡിലെ പൈപ്പു പൊട്ടിയാൽ ഒന്നു നന്നാക്കാൻ വാട്ടർ അതോറിട്ടിക്ക് ജലസേചന മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഫോൺവിളി വരണമെന്നാണ് ചന്തക്കടവിൽ നിന്ന് ടി.ബി യിലേക്കുള്ള ഇടറോഡിലെ പൊട്ടിയ പൈപ്പ് ആറുമാസത്തോളമെടുത്ത് നന്നാക്കിയ അനുഭവ കഥ .
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച തുരുമ്പിച്ച പൈപ്പുകളിലൊന്നാണ് പൊട്ടിയത്. ചന്തയിൽ എത്തുന്ന ഭാരവണ്ടികൾക്ക് പുറമേ ഒരു ഡസനിലേറെ സ്വകാര്യ ബസുകളുള്ള കമ്പനിയുടെ സർവീസ് സ്റ്റേഷനും കൂടി തുറന്നതോടെ സമ്മർദ്ദം സഹിക്കാനാവാതെ റോഡ് തകർന്നു .ഒപ്പം ഭൂമിക്കടിയിൽ പണ്ടെങ്ങോ ഇട്ട പൈപ്പും പൊട്ടി .
കേരളകൗമുദിയിലും മറ്റും പൈപ്പു പൊട്ടൽ വാർത്ത വന്നതോടെ വാട്ടർ അതോറിറ്റി കരാർ ജീവനക്കാർ വന്നു ഒരു പകൽ മുഴുവൻ കുഴികുത്തിയിട്ടും പൊട്ടിയ പൈപ്പു കാണാതെ സ്ഥലം വിട്ടു. പൊട്ടിയത് തങ്ങളുടെ പൈപ്പല്ലെന്നായിരുന്നു ന്യായം പറഞ്ഞത്.
പരാതി പ്രവാഹമായതോടെ നഗരസഭാ അധികൃതരെത്തിയെങ്കിലും തങ്ങളുടെ റോഡല്ലെന്നു പറഞ്ഞ് സ്ഥലം വിട്ടു. പൊതു മരാമത്താഫീസിൽ പരാതി ചെന്നപ്പോൾ റോഡ് തങ്ങളുടേതാണ് പൈപ്പ് തങ്ങളുടേതല്ലെന്നായി വാദം.
എം.എൽ.എയോട് പരാതി പറഞ്ഞതോടെ പൈപ്പു പൊട്ടിയത് നേരിട്ട് കാണാനെത്തി. അതോറിട്ടി എൻജിനീയറെ വിളിച്ചതോടെ കരാർ തൊഴിലാളികൾ വീണ്ടുമെത്തി പിന്നെയും കുഴിച്ചു പൊട്ടൽ കാണാതെ പിന്നെ വരാമെന്നു പറഞ്ഞു മുങ്ങി.
പുതിയ ജലസേചനമന്ത്രിയുടെ അടുത്ത് പത്രമോഫീസിലെ പരാതി എത്തിയതോടെ പൊട്ടൽ കണ്ടു പിടിച്ച് അടിയന്തരമായി നന്നാക്കാൻ ഉത്തരവിട്ടു. വീണ്ടും കരാറുകാരും ഉന്നത ഉദ്യോഗസ്ഥരുമെത്തി. മൂന്നു ദിവസം മോട്ടോർ വെച്ച് വെള്ളം വറ്റിച്ചു കുഴി കുത്തി . അവസാനം രണ്ടാൾ താഴ്ചക്കടിയിൽ പൊട്ടിയ പൈപ്പു കണ്ടെത്തി .
ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായെങ്കിലും പൈപ്പ് പൊട്ടിയുള്ള വെള്ളമൊഴുക്ക് തത്ക്കാലത്തേയ്ക്കെങ്കിലും മാറിയിട്ടുണ്ട് . തകർന്ന റോഡ് ഇനി പൊതുമരാമത്ത് വകുപ്പ് എന്ന് നന്നാക്കുമെന്ന് കണ്ടറിയണം.
വാട്ടർ അതോറിട്ടിയോട് ചോദിക്കാനുള്ളത് ഇതാണ് : ഒരു പൈപ്പു പൊട്ടിയത് കണ്ടു പിടിക്കാൻ മൺവെട്ടി ഉപയോഗിച്ച് മാന്തുന്നതിനു പകരം സ്കാനറും മറ്റും ഉപയോഗിച്ച് റോഡ് വെട്ടി പൊളിക്കാതെ നന്നാക്കാൻ കഴിയില്ലേ? പൈപ്പ് നന്നാക്കൽ തുർക്കഥയാക്കി കരാറുകാരും ഉദ്യോഗസ്ഥരും കീശവീർപ്പിക്കുന്ന തട്ടിപ്പിനും അതുവഴി അറുതി വരുത്താം. ഊർജ്വസ്വലനായ ജലസേചന മന്ത്രി ഇക്കാര്യം അടിയന്തരമായി ശ്രദ്ധിക്കണം
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |