തിരുവനന്തപുരം:കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോൺ ആക്രമണ സാദ്ധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാനിർദ്ദേശം നൽകി. ജമ്മു കാശ്മീർ വിമാനത്താവളത്തിൽ ജൂൺ 27ന് നടന്ന ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോൺ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാദ്ധ്യത ഉളളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തി്റെ തീരപ്രദേശം ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. ജമ്മുകാശ്മീരിലെ
ഡ്രോൺ ആക്രണമങ്ങളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഡ്രോൺ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഡ്രോൺ റിസർച്ച് ലബോറട്ടറി സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പി അനിൽകാന്ത് അറിയിച്ചിരുന്നു.
അതിർത്തി മേഖലകളിൽ ചില തീവ്രവാദ സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകൾ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പ്രാദേശിക ആക്രമണസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഐസിസ് സാന്നിദ്ധ്യമുണ്ടെന്ന മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ പ്രസ്താവനയും ഇതിന് സാധുത നൽകുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽഉമ്മ പോലുള്ള സംഘടനകളുടെ സാന്നിദ്ധ്യവും കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്‌നാട്ടിലെ മറ്റ് തെക്കൻ ജില്ലകളിലെ സംഘടനകളുടെ പ്രവർത്തനങ്ങളും ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |