തിരുവനന്തപുരം: ജവാൻ റം നിർമിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്ര് കർണാടകയിലെ ഉടുപ്പിയിൽ വച്ചും മുമ്പ് പലതവണ ചോർത്തിയിട്ടുള്ളതായി എക്സൈസിന് സൂചന ലഭിച്ചു. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും. കമ്പനിയിലെ ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെ നടക്കുന്ന സ്പിരിറ്റ് ചോർത്തലിനെ പറ്രി മാസങ്ങൾക്ക് മുമ്പ് എക്സൈസിന് വിവരം ലഭിച്ചിരുന്നു. സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് തുടർച്ചയായി നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് കാലങ്ങളായി നടക്കുന്ന കൊള്ള കണ്ടെത്തിയത്.
ട്രാവൻകൂർ ഷുഗേഴ്സിലെ വേ ബ്രിഡ്ജ് ഏറെനാളായി പ്രവർത്തന രഹിതമാണ്. ഡിപ്പ് ചെക്ക് സംവിധാനത്തിന് പുറമെ വേ ബ്രിഡ്ജിൽ തൂക്കം നോക്കിയും സ്പിരിറ്റിന്റെ കൃത്യമായ അളവ് കണ്ടുപിടിക്കാനാവും. ഈ സംവിധാനം തകരാറിലായിട്ട് അറ്റകുറ്റപ്പണി നടത്താത്തതും സംശയകരമാണ്.
ഒരു ലിറ്റർ സ്പിരിറ്റിന് 0.789 കിലോഗ്രാമാണ് ഭാരം. ലോഡ് കൊണ്ടുവരുന്ന ടാങ്കർ ലോറിയുടെ ഭാരം ആകെ തൂക്കത്തിൽ നിന്ന് കുറച്ചാൽ സ്പിരിറ്റിന്റെ ശരിയായ അളവ് ലഭിക്കും. സ്പിരിറ്റ് ചോർത്തി പകരം വെള്ളം ചേർത്ത് തൂക്കം ക്രമപ്പെടുത്താമെങ്കിലും വീര്യം കുറയും.
അന്വേഷണം പൂർത്തിയാവുംമുമ്പ് ഉത്പാദനം തുടങ്ങുന്നു
ജവാൻ റമ്മിന്റെ ഉത്പാദനം ഇന്നുമുതൽ വീണ്ടും തുടങ്ങാനാണ് തീരുമാനം. എന്നാൽ സ്പിരിറ്റ് ചോർത്തലുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാവും മുമ്പ് ഉത്പാദനം തുടങ്ങുന്നത് കേസ് ദുർബലപ്പെടുത്താനാണെന്ന് ആക്ഷേപമുണ്ട്. കമ്പനിയിൽ ഇപ്പോൾ സ്റ്റോക്കുള്ള സ്പിരിറ്റിന്റെ വീര്യം ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. ഉത്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്തിട്ടുള്ള മദ്യത്തിന്റെ വീര്യവും പരിശോധിക്കണം. എങ്കിലേ മുമ്പ് കൊണ്ടുവന്ന സ്പിരിറ്റിൽ എന്തെങ്കിലും കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാവൂ.
എക്സൈസ്, പൊലീസ്, ലീഗൽ മെട്രോളജി, കെമിക്കൽ അനലിറ്റിക്കൽ ലാബ് തുടങ്ങിയവയുടെ സംയുക്ത പരിശോധനയും തെളിവെടുപ്പും കേസിൽ പ്രധാനമാണ്. മാത്രമല്ല, സ്പിരിറ്റും സ്റ്റോക്കുള്ള മദ്യവും ഇപ്പോൾ തൊണ്ടിമുതലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |