കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷനുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി നൽകിയ മൊഴികൾ സ്ഥിരീകരിക്കാനും ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്ന് ലഭിച്ച ഇലക്ട്രോണിക് വസ്തുക്കളിലെ വിവരങ്ങൾ കണ്ടെത്താനും കസ്റ്റംസ് നടപടി ആരംഭിച്ചു. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കിയുടെ ഭാര്യ എന്നിവരെ ചോദ്യം ചെയ്താൽ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം.
കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് തുടക്കത്തിൽ വാദിച്ച അർജുൻ ആയങ്കി പിന്നീട് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് സ്വർണക്വട്ടേഷനുമായുള്ള ബന്ധം സമ്മതിച്ചിരുന്നു. രാഷ്ട്രീയക്കാരായ ചിലരുമായി അർജുൻ ആയങ്കി ഫോണിൽ സംസാരിച്ചത് സംബന്ധിച്ച വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവയിലൂടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതരിലേക്കും കടന്നുകയറാനാണ് കസ്റ്റംസിന്റെ നീക്കം. ഉന്നതബന്ധം സ്ഥിരീകരിച്ചതോടെ നടപടികൾ രഹസ്യമാക്കാൻ ഉന്നതതല നിർദേശവും ലഭിച്ചിട്ടുണ്ട്.
അർജുൻ ആയങ്കിയുടെ ഭാര്യയോടും അമ്മയോടും ഇന്ന് കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അർജുന്റെ ഇടപാടുകൾ, വരുമാനം, ബന്ധങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുകയാണ് ലക്ഷ്യമെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.
പുഴയിലെറിഞ്ഞെന്ന് അർജുൻ പറയുന്ന മൊബൈൽ ഫോൺ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. മൊബൈൽ കമ്പനിയിൽ നിന്ന് ഫോൺവിളികളുടെ വിവരങ്ങൾ ശേഖരിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.
പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫിയോട് ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടി.പി വധക്കേസുമായി ബന്ധപ്പെട്ട പ്രതികൾക്ക് സ്വർണക്കടത്തും ക്വട്ടേഷനുമായി ബന്ധമുണ്ടെന്ന ഉറപ്പിലാണ് കസ്റ്റംസിന്റെ അന്വേഷണം മുന്നേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |