തൃശൂർ: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ റോഡരികിൽ കിടന്നിരുന്ന 48 വയസുകാരനെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥ രക്ഷകയായി. വനം മദ്ധ്യമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപയുടെ സമയോചിതമായ ഇടപെടലാണ് അന്തിക്കാട് സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ തുണയായത്.
വെള്ളിയാഴ്ച രാവിലെ അടിയന്തര യോഗത്തിനായി തൃശൂർ ഓഫീസിലേക്ക് പോകുംവഴിയാണ് ശക്തൻ സ്റ്റാൻഡിന് സമീപം കാർ ഇടിച്ചതിനെ തുടർന്ന് ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് ദീപയുടെ ശ്രദ്ധയിൽപെടുന്നത്. അടുത്ത് ആശുപത്രി ഉണ്ടെങ്കിലും ഓടിക്കൂടിയവർ ആംബുലൻസ് പ്രതീക്ഷിച്ച് നിൽക്കുകയാണെന്ന് അറിഞ്ഞതിനെ തുടർന്ന് തന്റെ ഡ്രൈവറുടെയും കാറിലുണ്ടായിരുന്നവരുടെയും സഹായത്തോടെ പരിക്കേറ്റയാളെ ഔദ്യോഗിക വാഹനത്തിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഐ.എഫ്.എസ് ഉദ്യോഗസ്ഥയും വനംവകുപ്പിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച വ്യക്തിയുമാണ് കെ.എസ് ദീപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |