ന്യൂഡൽഹി: രാജ്യത്തെ ഐ.ടി നിയമം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും ട്വിറ്ററുമായുള്ള പ്രശ്നങ്ങൾ പുകയുന്നതിനിടെ ട്വിറ്റർ ഇന്ത്യയ്ക്കെതിരെ വീണ്ടും കേസ്. എത്തീസ്റ്റ് റിപ്പബ്ലിക് എന്ന ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ഹിന്ദുദൈവം മഹാകാളിയുടെ ചിത്രം മതവികാരം വൃണപ്പെടുത്തുന്നതും സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്ന ആരോപണത്തെ തുടർന്നാണിത്.
വിഷയത്തിൽ ട്വിറ്റർ വർഗീയ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ആദിത്യ സിംഗ് ദേശ്‌വാളിന്റെ പരാതിയിൽ ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരിക്കെതിരെ ഡൽഹി പൊലീസ് സൈബർ സെല്ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മനീഷ് മഹേശ്വരിയെ കൂടാതെ ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മാനേജർ ഷാഗുഫ്ത കമ്രാൻ, റിപ്പബ്ലിക് എത്തീസ്റ്റ് എന്ന സംഘടനയുടെ സ്ഥാപകൻ അർമിൻ നവാബി, സി.ഇ.ഒ സൂസന്ന മക്കിൻട്രി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഹിന്ദു മതവിശ്വാസത്തെ അപമാനിക്കുന്നതിനായി മനഃപൂർവം ചിത്രം പോസ്റ്റ് ചെയ്ത് പ്രകോപിപ്പിക്കുകയായിരുന്നു. 2011 മുതൽ സമാനമായ രീതിയിൽ ഹിന്ദു ദൈവങ്ങളെയും മറ്റു മതങ്ങളെയും ഈ പേജിലൂടെ അപമാനിക്കുകയാണ്. ട്വിറ്റർ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിൽ ദുരുപയോഗം മാത്രമല്ല, ശല്യം, അസൗകര്യം, അപകടം, തടസം, അപമാനം, പരിക്ക്, ക്രിമിനൽ ഭീഷണി, ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |